International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
International
കീവ്: യുക്രെയ്നിലെ ഇസ്മയിൽ തുറമുഖത്ത് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കപ്പലുകൾക്കു കേടുപാടുണ്ടായി.
പാനമയിലും ലൈബീരിയയിലും രജിസ്റ്റർ ചെയ്ത കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ജീവനക്കാർ സുരക്ഷിതരാണെന്നാണു റിപ്പോർട്ട്. തുറമുഖത്ത് വലിയ നാശമുണ്ടായി. എന്നിരുന്നാലും തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
National
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്കു പോയ ഏഴു ടാങ്കറുകൾ ദക്ഷിണ ചൈനാക്കടലില്‍ യു ടേണ്‍ അടിച്ച് ഇന്ത്യയിലേക്കു തിരിച്ചു. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതാണ് കപ്പലുകളുടെ ഗതിമാറ്റത്തിനു പ്രധാന കാരണം.
അക്വ ടൈറ്റന് എന്ന ആദ്യകപ്പല്‍ ശനിയാഴ്ച ന്യൂമംഗളൂരു തുറമുഖത്തെത്തും. ജനുവരി അവസാനം ബാള്‍ട്ടിക് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണിതെന്നു ഷിപ് ട്രാക്കിംഗ് ഡാറ്റയില്‍ പറയുന്നു. ചൈനീസ് തുറമുഖമായ റിസോവോയിലേക്കാണു കപ്പല്‍ യാത്ര തിരിച്ചിരുന്നത്.
ലൈബീരിയന്‍ കപ്പലായ സുയസ് മാക്സ് സോസോ എന്‍ എന്ന കപ്പലും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഗുജറാത്തിലെ സിക്ക തുറമുഖത്ത് കപ്പൽ എത്തും. ഊര്‍ജ ആവശ്യത്തിന്റെ 90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു വലിയ ആശ്വാസമാണ് ഈ സംഭവവികാസങ്ങള്‍.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതോടെ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുഎസ് താത്കാലിക അനുമതി നല്‍കിയിരുന്നു.
ഒരുമാസത്തെ ഇളവാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഈ ഇളവു വന്ന ആദ്യ ആഴ്ച തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ 30 ദശലക്ഷത്തോളം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യക്കു പിന്നാലെ മറ്റു രാജ്യങ്ങള്‍ക്കും ഇളവ് കൊടുത്തതോടെ ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുകയായിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്‍നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന രാജ്യം.
International
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളുൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു നില പാർപ്പിടസമുച്ചയത്തിലാണ് മിസൈൽ പതിച്ചത്.
കീവിലെയും മധ്യയുക്രെയ്നിലെയും ഊർജനിലയങ്ങൾ ലക്ഷ്യമാക്കി 29 മിസൈലുകളും 480 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. ഏഴ് സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
ആക്രമണത്തെ അപലപിച്ച സെലൻസ്കി സംഭവത്തിൽ അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങൾ 19 മിസൈലുകളും 453 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഈ ആഴ്ച നടക്കാനിരുന്ന യുഎസ് മധ്യസ്ഥതയിലുള്ള റഷ്യ-യുക്രെയ്ൻ ചർച്ച മാറ്റിവച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.
മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.
വിഴിഞ്ഞം എസ്ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
National
പനാജി: ഗോവയിലെ മോർജിമിലും അരാംബോലിലും സ്ത്രീകൾ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ പൗരൻ അറസ്റ്റിൽ. മോർജിം സ്വദേശിനിയായ എലീന വനീവ (37), അരാംബോൾ സ്വദേശിനിയായ എലീന കസ്തനോവ (37) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്തും റഷ്യൻ പൗരനുമായ അലക്സി ലിയോനോവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച മോർജിമിലെ മുറിയിൽ വച്ച് വനീവയെ അലക്സി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം എലീന കസ്തനോവയെ അരാംബോളിലെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം കെട്ടിയിടത്തിന് ശേഷം കഴുത്തറുക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Business
ന്യൂഡൽഹി: 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പൊതുമേഖലയിലുള്ള റിഫൈനറികളും റിലയൻസ് ഇൻഡസ്ട്രീസും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ച സാഹചര്യത്തിലാണ് ഇതെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
നവംബറിൽ 3.3 ബില്യൺ യൂറോയുടെ ഇറക്കുമതി നടത്തിയിരുന്ന രാജ്യം ഡിസംബറിൽ നടത്തിയത് 2.3 ബില്യൺ യൂറോയുടെ ഇറക്കുമതിയാണ്. രണ്ടാമത്തെ വലിയ ഇറക്കുമതി ഇപ്പോൾ തുർക്കിയുടെ പേരിലാണ്.
റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 49 ശതമാനവും (6 ബില്യൺ യൂറോ) സംഭാവന ചെയ്തുകൊണ്ട് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ ഇറക്കുമതിയിൽ 78 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.
ബാക്കി കൽക്കരി (424 മില്യൺ യൂറോ) എണ്ണ ഉത്പന്നങ്ങൾ (82 മില്യൺ യൂറോ) എന്നിങ്ങനെയായിരുന്നു. ക്രൂഡ് ഓയിലിനായി നവംബറിൽ 2.6 ബില്യൺ യൂറോ ആണ് ഇന്ത്യ ചെലവഴിച്ചത്.
യുക്രെയ്ൻ അധിനിവേശത്തിനു ഫണ്ട് ലഭിക്കുന്നത് തടയാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റിനും ലുകോയ്ലിനും മേൽ ഉപരോധം ചുമത്തിയതോടെയാണ് ഇന്ത്യൻ കന്പനികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിലേക്കു നീങ്ങിയത്.
International
കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യം യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തെരച്ചിലിനൊടുവിലാണു നടപടി. ഐസ്ലാൻഡിന്റെ തീരത്തുനിന്നു 222 കിലോമീറ്റർ അകലെയാണിത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
International
കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
Kerala
മോസ്കോ: 49 പേരുമായി സഞ്ചരിച്ച റഷ്യന്‍ വിമാനം പറക്കലിനിടെ കാണാതായി. സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്റെ എഎൻ-24 എന്ന യാത്രാവിമാനമാണ് കാണാതായത്.
ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് അധികൃതര്‍ അറിയിച്ചു. 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് വിവരം.
ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് വിമാനം അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നുവീണതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്