തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ തിരിച്ച് ഏൽപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്പെക്ടർമാരെ തന്നെ നിലനിർത്തണമെന്ന് തിരുവനന്തപുരത്ത് ചേർന്ന കേരള പോലീസ് ഓഫിസേഴ്സ് അസോ. സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
അനുഭവസന്പത്തുള്ള ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ്എച്ച്ഒയായി വരികയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിവിധ ചുമതലകളിലായി എസ്ഐമാർ പ്രവർത്തിക്കുകയും ചെയ്യുന്പോൾ സ്റ്റേഷനുകളുടെ പ്രവർത്തനം മികവുറ്റതാകും.
എസ്എച്ച്ഒയ്ക്കു പുറമേ ഒരു അഡീഷണൽ ഇൻസ്പെക്ടർ തസ്തിക കൂടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്പോഴാണ് എസ്ഐയിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്.
484 സ്റ്റേഷനുകളിൽ 420 സ്റ്റേഷനുകളിലും എസ്ഐമാർ എസ്എച്ച്ഒമാരാകുന്പോൾ 220 ഇൻസ്പെക്ടർമാരെ പുനർവിന്യസിക്കുമെന്നാണ് പറയുന്നത്.നിലവിലുള്ള എസ്ഐമാരുടെ പ്രവർത്തനം പോലും സ്റ്റേഷൻ ഭരണത്തിന് മതിയാകാത്ത സാഹചര്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.