കൊച്ചി : സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
സുപ്രീംകോടതിയുടെ പരിഗണനയില്‍ എസ്ഐആര്‍ വിഷയം നിലനില്‍ക്കെ, സംസ്ഥാനത്തിന്റെ ആവശ്യവും സുപ്രീംകോടതിയില്‍ ഉന്നയിക്കാമെന്നു വ്യക്തമാക്കി ജസ്റ്റീസ് വി.ജി. അരുണ്‍ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
ഹര്‍ജികള്‍ സുപ്രീംകോടതിയിലിരിക്കെ സര്‍ക്കാരിന്റെ ഹര്‍ജി ഇവിടെ പരിഗണിക്കുന്നത് അനുചിതമാകുമെന്നും അവിടത്തെ തീര്‍പ്പിനു വിധേയമായി പിന്നീട് ആവശ്യമെങ്കില്‍ സര്‍ക്കാരിനു ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന കേരളത്തിലെ സവിശേഷ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. തെരഞ്ഞെടുപ്പുനടപടികള്ക്കും വോട്ടര്‍പട്ടിക പുതുക്കുന്നതിനുമായി ഒട്ടേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഇതിന്റെ ഇരട്ടി വേണ്ടിവരുമെന്നതു സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും.
തെരഞ്ഞെടുപ്പുനടപടികള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും എസ്ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നുമായിരുന്നു സര്‍ക്കാർ വാദം. എന്നാല്‍, എസ്ഐആര്‍ നടപടികള്‍ മുടക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം.