ആലുവ: പിഎം ശ്രീ പദ്ധതിയുടെ പേരിലുള്ള വാദപ്രതിവാദങ്ങൾ തുടരവെ, തുടർച്ചയായ രണ്ടാം മാസവും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വൈകുന്നു.
ഏപ്രിലിലെ ശമ്പളം മേയ് അവസാനവാരമാണു ലഭിച്ചത്. ജൂൺ ഒന്നിനു ലഭിക്കേണ്ട മേയ് മാസ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.
എസ്എസ്കെ പദ്ധതിയുടെ കീഴിലുള്ള 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) അധ്യാപകരും ജീവനക്കാരുമാണ് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. എന്നാൽ, മേയിൽ നടക്കാറുള്ള ക്ലസ്റ്റർ അധ്യാപക പരിശീലനം കൃത്യമായി ബിആർസികൾ നടത്തി.
പരിശീലനക്ലാസുകൾക്ക് മതിയായ തുക അനുവദിച്ചില്ലായിരുന്നെങ്കിലും പാകപ്പിഴകൾ ഇല്ലാതെയാണു പരിശീലനം നടന്നത്. കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് എസ്എസ്കെ പദ്ധതിയിൽ വിഹിതം അനുവദിക്കുന്നത്.