തൃശൂർ: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ചു കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചുനിർത്താനാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
സ്വർണം കട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർഥ ആവശ്യം. തങ്ങളുടെ നിഗൂഢതാത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്തു വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജൻഡ. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധപരിപാടികൾ ആർക്കെതിരേയാണെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
നിലവിൽ അന്വേഷണത്തിനു നേരിട്ടു മേൽനോട്ടം വഹിക്കുന്നതു ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരേയാണോ? ഇക്കാര്യം ജനങ്ങളോടു തുറന്നുപറയാനുള്ള ആർജവം അവർ കാണിക്കണം.
അയ്യപ്പവിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്കു കൂറ് എന്നു തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരംവച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നതു വിരോധാഭാസമാണ്.
സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതു ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. തന്ത്രിയുടെ താമസസ്ഥലത്തു നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്നു ബിജെപി വ്യക്തമാക്കണം. അതു തെളിവ് നശിപ്പിക്കാനാണോ എന്നു സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.