കൊച്ചി: ശബരിമല ദർശനം പോലീസ് തടഞ്ഞെന്ന ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി.
വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി കഴിഞ്ഞ 20ന് പമ്പ ഗണപതികോവിലിനു സമീപമെത്തിയപ്പോൾ തന്നെ തടഞ്ഞെന്നാരോപിച്ച് തമിഴ്നാട് സ്വദേശി സത്യശ്രീ ശർമിള റഹ്മത്തലി(48) നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ പി. ഗോപിനാഥ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജനുവരി മൂന്നിനും ഏപ്രിൽ 15നും താൻ തടസമില്ലാതെ ശബരിമല ദർശനം നടത്തിയതാണ്. വൈദ്യപരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടും വഴങ്ങാതിരുന്ന അധികൃതർ തമിഴ്നാട്ടിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മടക്കി അയയ്ക്കുകയായിരുന്നു.
ഇരുമുടിക്കെട്ട് ബലമായി പിടിച്ചുവാങ്ങിവച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു. ഹർജി സെപ്റ്റംബർ മൂന്നിനു പരിഗണിക്കാൻ മാറ്റി.