തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ ബോർഡ് അംഗം അജികുമാറും പ്രതികൾ. വിജിലൻസ് ഇരുവരെയും പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രശാന്ത് ദേവസ്വം പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ അരവണനിർമാണത്തിനു വാങ്ങിയ നെയ്യിൽ ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
ശബരിമലയിലെ ആവശ്യത്തിന് 1.50 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽനിന്നു ദേവസ്വം ബോർഡ് വാങ്ങി. ഈ നെയ്യ് പന്പവരെ എത്തിയപ്പോൾ ശുദ്ധമായിരുന്നുവെന്നും പിന്നീട് സന്നിധാനത്തേക്ക് എത്തിച്ചപ്പോൾ തിരിമറി നടന്നുവെന്നും ഗുണമേന്മ കുറവായിരുന്നു എന്നുമായിരുന്നു കണ്ടെത്തൽ.
യഥാർഥ നെയ്യ് മറിച്ചുവിറ്റ ശേഷം ഗുണമേന്മ കുറഞ്ഞ നെയ്യ് സന്നിധാനത്തെത്തിച്ചെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. ഇടപാടിൽ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിർദേശാനുസരണം സംസ്ഥാന വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണം.
തമിഴ്നാട് കന്പനിയുടെ ടെൻഡറിൽ ലിറ്ററിന് 369 രൂപ
നെയ്യ് വാങ്ങുന്ന ഇടപാടിൽ ദേവസ്വം ബോർഡ് ഇ- ടെൻഡർ വിളിച്ചിരുന്നു. തമിഴ്നാട്ടിലെ ഒരു കന്പനി ലിറ്ററിന് 369 രൂപ നിരക്കിൽ നെയ്യ് നൽകാമെന്ന് ടെൻഡറിൽ പങ്കെടുത്ത് ദേവസ്വം ബോർഡിന് ഉറപ്പ് നൽകിയിരുന്നു. ടെൻഡറിൽ പങ്കെടുത്ത മിൽമ ഒരു ലിറ്റർ നെയ്യ് നൽകാൻ 510 രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കന്പനി നൽകാമെന്ന് പറഞ്ഞിരുന്ന നെയ്യുടെ ഗുണമേന്മ പരിശോധനയും നടത്തി.
ഏറ്റവും കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ളതുമായ നെയ്യ് നൽകാമെന്ന് ഉറപ്പു നൽകിയ കന്പനിയെ ഒഴിവാക്കി കൂടിയ വിലയ്ക്ക് ഇടപാട് മിൽമയ്ക്ക് നൽകുകയായിരുന്നു. ഈ ഇടപാടിൽ ദേവസ്വം ബോർഡിന് 2.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
മിൽമയിൽനിന്നും നെയ്യ് വാങ്ങാനുള്ള കരാറിനു പിന്നിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു ആയിരുന്നു. ഇദ്ദേഹത്തിന്റെ ശിപാർശയെ പിഎസ്. പ്രശാന്തും അജികുമാറും പിന്തുണച്ചു. എന്നാൽ ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ ഇടപാടിൽ മിൽമയിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ളക്കേസിലും പങ്ക്
മുരാരി ബാബുവും പി.എസ്. പ്രശാന്തും അജികുമാറും ശബരിമല സ്വർണക്കൊള്ളക്കേസിലും പ്രതികളാണ്. മുരാരി ബാബു സമീപകാലത്ത് രോഗബാധിതനായി മരണമടഞ്ഞിരുന്നു. പ്രശാന്തും അജികുമാറും നിലവിൽ ജയിലിലാണ്. നെയ്യ് ക്രമക്കേടിൽ ഇരുവരെയും വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും.
നെയ്യ് ക്രമക്കേട് വിവരം പുറത്തു വന്നതോടെ ഹൈക്കോടതി ഈ സംഭവത്തിൽ സ്വമേധയ ഇടപെടുകയും എസ്ഐടി രൂപീകരിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
വിജിലൻസ് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഹരിയും നാല് സിഐ മാരും ഉൾപ്പെട്ട സംഘത്തെയാണ് കേസ് അന്വേഷിക്കാൻ ഹൈക്കോടതി ദേവസ്വം ബഞ്ച് ചുമതലപ്പെടുത്തിയത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലും പുറത്തു വന്നിരുന്നു.