എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിച്ചപ്പോൾ സച്ചിദാനന്ദൻ കുറിച്ച വരികളാണിത്. സ്വതന്ത്ര ഇന്ത്യയേക്കാൾ ഒരു വയസ് കൂടുതലുണ്ട് കവിക്ക്. അധ്യാപകനായി, കവിയായി, പ്രഭാഷകനായി, പത്രാധിപരായി മലയാളിയുടെ തോളിൽ കൈയിട്ടയാൾ. വിശ്രമിച്ചിട്ടില്ലാത്തയാൾ.
കാൽപനികതയിൽനിന്നു രാഷ്ട്രീയ- ചരിത്രബോധ്യങ്ങളുടെ വിശാലതകളിലേക്കാണ് സച്ചിദാനന്ദന്റെ കവിതകൾ പടർന്നുപന്തലിച്ചത്. പ്രായം പിന്നെയും അഞ്ചു വർഷം കടക്കുന്പോൾ കവിത കൂടുതൽ കണിശതയാർന്നിരിക്കുന്നു. അടുപ്പക്കാർ മുഷിയുന്പോഴും വാക്കു മുനകൂർപ്പിച്ചുതന്നെയിരിക്കുന്നു! കാൽപനികതയുടെ ഉഴുതുമറിച്ച വിളനിലമായിരുന്നു കവിയുടെ ജൻമദേശം- കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ്. പാബ്ലോ നെരൂദയ്ക്കും സാൽവദോർ ദാലിക്കും ഏറെ മുന്പ്, ഒരു പെരുമഴക്കാലത്തു തൊണ്ണൂറു ദിവസം നീണ്ട പനിയാണു തന്നെ കവിയാക്കിയതെന്ന് സച്ചിദാനന്ദൻ പറഞ്ഞിട്ടുണ്ട്. അതു തന്നെ സർറിയലിസ്റ്റിക്കാക്കിയിട്ടുണ്ട്.
പുല്ലൂറ്റ് എന്ന ഗ്രാമമില്ലായിരുന്നെങ്കിൽ സച്ചിദാനന്ദൻ എന്ന കവിയുണ്ടാകുമായിരുന്നില്ല. വർഷത്തിൽ രണ്ടുദിവസം, ഓണത്തിനും വിഷുവിനും കിട്ടുന്ന കാഴ്ചക്കുലയിലും പച്ചക്കറിയിലും വീട്ടുകാർ ജൻമിമാരായി. ബാക്കി നാളുകൾ റേഷനരിച്ചോറും ചുളുങ്ങിയ കുപ്പായങ്ങളും കൊണ്ട് ഇല്ലാത്തവരായി തിരിച്ചറിയപ്പെട്ടു. വീട്ടിലെ കൃഷിയിൽനിന്നു കിട്ടിയ തഴന്പ് കവിതകളായി ദേശാടനം ചെയ്തു.
കുടുംബത്തിൽ ഭ്രാന്തിന്റെ പാരന്പര്യമുണ്ടായിരുന്നു. അമ്മൂമ്മയും ചെറിയമ്മയും ഭ്രാന്തിന്റെ പലകാലങ്ങൾ താണ്ടി. അമ്മ ഭക്തിയിലൂടെയും താൻ കവിതയിലൂടെയുമാണു ഭ്രാന്തിൽനിന്നു രക്ഷപ്പെട്ടതെന്ന് സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്. വീട്ടുപണികൾക്കിടെ നോവലുകൾ വായിച്ചുതള്ളിയിരുന്ന ചേച്ചിമുതൽ പ്രൈമറി സ്കൂളിലെ വഴിയിൽ കീറമാറാപ്പുമായി കരുണയും ലീലയും വീണപൂവും ദുരവസ്ഥയും ഉറക്കെച്ചൊല്ലിയ ശങ്കരനെന്ന ഭ്രാന്തനുംവരെ വാക്കുകളുടെ കൈപിടിപ്പിച്ചു.
യുക്തി വിശദീകരിക്കാൻ കഴിയാത്ത, പുല്ലൂറ്റിലെ പേഗൻ ഭാവനകളാകാം സച്ചിദാനന്ദനെ കവിയാക്കിയതെങ്കിൽ അതെല്ലാം തച്ചുടയ്ക്കുന്ന രാഷ്ട്രീയകവിതകളും പിറന്നു.
വൈപുല്യത്തിലും വൈവിധ്യത്തിലും സച്ചിദാനന്ദനൊപ്പം നടന്ന കവികളില്ല! ജീവിതംപോലെ അപൂർണതകൾ ബാക്കിവയ്ക്കുന്ന ചെറുകഥകളും ഇടയ്ക്കിടെ പുറത്തുവന്നു. പരിഭാഷകളുടെ വേലിയേറ്റംതന്നെ മലയാളത്തിൽ സൃഷ്ടിച്ചു. കലാനിരൂപകൻ, ലിറ്റിൽ മാഗസിൻ എഡിറ്റർ, അധ്യാപകൻ, പ്രഭാഷകൻ, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ ചുമതലക്കാരൻ, ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപൻ എന്നിങ്ങനെ എഴുത്തൊഴിഞ്ഞ കാലമില്ല. സംഗീതബോധത്തെ കവിതകൊണ്ടു തൃപ്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ മധുരോദാത്തമായ ഗസലുകളും പിറന്നു.
‘മഴകളിൽവരും കാലത്തിൻ ചെന്പകം പൂക്കും മണങ്ങൾ’ എന്നെഴുതിച്ചതു സംഗീതമാണ്. ബാല്യവും മരണവും ഭാഷയും മഴയും ദർശനങ്ങളും പ്രകൃതിയും ഗസലുകളിൽ പെയ്തു. ലോകകവിതകളെ മലയാളികൾക്കു മുൻപിലെത്തിക്കാൻ യത്നിച്ചവർ സച്ചിദാനന്ദനോളംവരില്ല. ദേശം, ഭാഷ, സംസ്കാരം എന്നിങ്ങനെ ജനതകളിലേക്ക് ആ കവിതകളിലൂടെ നിരന്തരം മടങ്ങിയെത്തി. പണിയെടുക്കുന്നവരും നോവുന്നവരും തിരസ്കൃതരും മഴയും വേനലും പ്രണയവും നീതിബോധവും കവിതാഭൂമികയിൽ വേരാഴ്ത്തുന്നു.
‘എത്ര സുഗന്ധം പൂശുകിലെന്തുടൽ/ കത്തും മണമേ സത്യ’മെന്ന് ചുടലക്കാരനിലൂടെ സൗന്ദര്യത്തെ നടുക്കുംപോലെ പകർത്തിയിട്ടുണ്ട് സച്ചിദാനന്ദൻ. കാലത്തോടുള്ള നിതാന്ത ജാഗ്രതയാണ് സച്ചിദാനന്ദന്റെ കാവ്യപ്രകൃതി. മാറിയ കാലത്തിനും കവിതയ്ക്കുമൊപ്പം സച്ചിദാനന്ദനോളം സഞ്ചരിച്ചവരില്ല. നിലപാടുകളിലും അതങ്ങനെതന്നെ.