പേരാവൂർ: തെരഞ്ഞെടുക്കപ്പെട്ട കർഷകരും കർഷക സംഘടനാ പ്രതിനിധികളും പേരാവൂർ തൊണ്ടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ കർഷകസംവാദത്തിൽ അവതരിപ്പിച്ചത് മലയോര മേഖലയിൽ കർഷകരുടെ നിലനില്പിന്റെ നീറുന്ന പ്രശ്നങ്ങളായിരുന്നു. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നിവേദനങ്ങളും പരാതികളുമായി ഉയർന്നുവന്നു.
സര്‍ക്കാര്‍ ആനുകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെത്തുടര്ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഏലിയാസ് അമ്പാട്ടിന്റെ ഭാര്യ ലൈസമ്മ ഏലിയാസ്, സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതി നല്കി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്കു ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടിക്കര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവുമായ സ്കൂള്‍ വിദ്യാർഥി അംബരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിത്തറ കാർഷികമേഖല
അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷികമേഖലയാണ് ഇന്ത്യയുടെ അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനമില്ല. താങ്ങുവില ലഭിക്കുന്നില്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉൾപ്പെടുന്ന പ്രകടനപത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അതു പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കാ നെത്തിയത്.
ഇന്നലെ, രാവിലെ പത്തോടെ രാഹുൽ ഗാന്ധിയെ കാണാൻ പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിന്റെ പരിസരത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പേരാവൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും കർഷകസംഘടനാ പ്രതിനിധികളെയും മാത്രമാണു ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് 12.10 ഓടെ പേരാവൂരിൽ എത്തിയത്.
അരമണിക്കൂറോളം കർഷകരുമായി സംവാദം നടത്തി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനുശേഷം ഉരുൾപൊട്ടലിനിരകളായവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയി.
എംപിമാരായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ദീപാദാസ് മുൻഷി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനപള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി എന്നിവരും ജനപ്രതിനിധികളും വൈദികരും കർഷകരും സംവാദസദസിൽ സന്നിഹിതരായിരുന്നു.