സാന്റോസ്: ബ്രസീലിയൻ സീരി എയിൽ ഇരട്ട ഗോളുകളുമായി തിളങ്ങി നെയ്മർ. ചാപെക്കോൻസെയ്ക്കെതിരേ 2-2ന് സമനില വഴങ്ങിയ സാന്റോസിനായി 36, 89 മിനിറ്റുകളിലായിരുന്നു ബ്രസീൽ താരത്തിന്റെ ഗോളുകൾ.
കോപ സുഡാമേരിക്കാനയിൽ കളിക്കുന്ന സാന്റോസ് ടീമിനൊപ്പം മത്സരത്തിനിറങ്ങാതെ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നെയ്മർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
ഗോൾ ആഘോഷത്തിനിടെ വിമർശകർക്കുള്ള മറുപടിയും നെയ്മർ നൽകി. കാർഡുകൾ വിതറുന്നത് അനുകരിച്ചായിരുന്നു ഗോളാഘോഷം. ലോകകപ്പിനുശേഷം നെയ്മർ കളിക്കുന്ന ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
കോപ സുഡാമേരിക്കാനയിൽ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ ആദ്യപാദ മത്സരത്തിലാണ് നെയ്മർ കളിക്കാതിരുന്നത്. 4-1ന് സാന്റോസ് വിജയിച്ചു.
ഈ സമയത്ത് സാവോ പോളോയിൽ നടന്ന ബിഎസ്ഒപി വിന്റർ പോക്കർ ടൂർണമെന്റിൽ നെയ്മർ മത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരേ വിമർശനം ഉയർന്നത്.