പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.
സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.
മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.
സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .
ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.
എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.