ന്യൂഡൽഹി: ജൂൺ 18-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികകൾ പ്രധാന രാഷ്ട്രീയ കക്ഷികളായ ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസും പ്രഖ്യാപിച്ചു. ഇരു പാർട്ടികളും തങ്ങളുടെ പ്രമുഖ സംഘടനാ നേതാക്കളെയും ദേശീയ ഭാരവാഹികളെയും ഉൾപ്പെടുത്തിയാണ് പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള നിർണായക പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനെ മധ്യപ്രദേശിൽ നിന്നും മുതിർന്ന നേതാവ് സതീഷ് പൂനിയയെ രാജസ്ഥാനിൽ നിന്നും പാർട്ടി നാമനിർദേശം ചെയ്തു. ഗുജറാത്തിൽ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് രത്വ, മാൻസിംഗ് പാർമർ, ജിതേന്ദ്ര മേഘ്ജിഭായ് കഞ്ചാരിയ എന്നിവരും മധ്യപ്രദേശിൽ നിന്ന് രജനീഷ് അഗർവാളും രാജസ്ഥാനിൽ നിന്ന് അൽക ഗുർജറും മത്സരിക്കും.
മണിപ്പൂരിൽ നിന്ന് എ. ശാരദ ദേവിയെയും അരുണാചൽ പ്രദേശിൽ നിന്ന് തായ് തഗാക്കിനെയുമാണ് ബിജെപി ഗോദയിലിറക്കുന്നത്. കൂടാതെ ഒഡീഷയിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് അടുത്തിടെ ബിജെഡി വിട്ടെത്തിയ ദേബാശിഷ് സാമന്തറായെയും പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടു, ജോർജ് കുര്യൻ എന്നിവർ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചില്ല.
കോൺഗ്രസിന്റെ പ്രധാന സ്ഥാനാർത്ഥികൾ
ഏഴ് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടിയുടെ പ്രമുഖ മാധ്യമ വിഭാഗം തലവൻ പവൻ ഖേര എന്നിവർ കർണാടകയിൽ നിന്നുള്ള സ്ഥാനാർത്ഥികളായി മത്സരിക്കും. കർണാടകയിൽ നിന്ന് ഇവർക്കൊപ്പം എൽ. ഹനുമന്തയ്യയും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും. രാജസ്ഥാനിൽ നിന്നും പ്രമുഖ നേതാവ് പ്രമോദ് തിവാരിയെ പാർട്ടി വീണ്ടും നാമനിർദേശം ചെയ്തപ്പോൾ, മധ്യപ്രദേശിൽ നിന്ന് അജയ് സിംഗാണ് (രാഹുൽ ഭയ്യ) ജനവിധി തേടുക. ഗുജറാത്തിൽ നിന്നുള്ള ഒഴിവിലേക്ക് അമിത് ചാവ്ഡയും, മണിപ്പൂരിൽ നിന്ന് കെയ്ഷാം മേഘചന്ദ്ര സിംഗുമാണ് കോൺഗ്രസിന്റെ മറ്റ് സ്ഥാനാർത്ഥികൾ.
അരുണാചൽ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുക. വരും ദിവസങ്ങളിൽ ഇരു മുന്നണികളും പ്രചാരണം ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.