ഗാലെ: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ആറു വിക്കറ്റിനു ജയിച്ചു. ടീം ഇന്ത്യക്ക് ഇനിയുള്ളത് ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം. അതില്‍ ആദ്യത്തേത് ശനിയാഴ്ച ഗാലെയില്‍. ശ്രീലങ്കയിലെ ഏറ്റവും സ്പിന്‍ ആധിപത്യമുള്ള പിച്ച്, അതാണ് ഗാലെയില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഗാലെയില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ ഗോള്‍ (ലക്ഷ്യം) ജയത്തോടെ പരമ്പര തുടങ്ങുക എന്നതാണ്. പിന്നെ പരമ്പര തൂത്തുവാരി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നോട്ടു കയറുകയും.
2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒമ്പതു മത്സരങ്ങളില്‍നിന്ന് നാലു ജയം, നാലു സമനില, ഒരു തോല്‍വി എന്നിങ്ങനെ 48.15 ശതമാനം പോയിന്റുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 41.67 പോയിന്റ് ശതമാനത്തോടെ ശ്രീലങ്ക ആറാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
സ്പിന്‍ ഗാലെ
ശ്രീലങ്കയിലെ ഏറ്റവും സ്പിന്‍ അനുകൂല പിച്ചാണ് ഗാലെയിലേതെന്നതു ചരിത്രം. ഇതുവരെയായി 49 ടെസ്റ്റ് ഗാലെയില്‍ നടന്നു. 15ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ x ശ്രീലങ്ക 50-ാം ടെസ്റ്റ് ആണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 49 ടെസ്റ്റ് മത്സരങ്ങളില്‍ 26 എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. ആദ്യം പന്ത് എറിഞ്ഞ ടീം ജയിച്ചത് 16 തവണ.
ഗാലെയിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍ 375. എന്നാല്‍, മത്സരത്തിലെ മൂന്നാം ഇന്നിംഗ്സില്‍ (ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ രണ്ടാം ഇന്നിംഗ്സ്) ഇത് 239ഉം നാലാം ഇന്നിംഗ്സ് (രണ്ടാമതു ബാറ്റ് ചെയ്ത ടീമിന്റെ രണ്ടാം ഇന്നിംഗ്സ്) 154ഉം മാത്രമാണ്. ചുരുക്കത്തില്‍ പിച്ച് തുടക്കത്തില്‍ ബാറ്റിംഗിനെ പിന്തുണയ്ക്കും. എന്നാല്‍, ദിനങ്ങള്‍ പിന്നിടുന്നതോടെ ബാറ്റിംഗ് ദുഷ്കരമാകും.
ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം ടീമിന്റെ ജയത്തില്‍ നിര്‍ണായകമാകുക. ത്രിദിന പരിശീലന മത്സരത്തില്‍ രവീന്ദ്ര ജഡേജ രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം നേടി. എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് കളിച്ചില്ല. സുതാറിനു വിക്കറ്റ് നേടാന്‍ സാധിച്ചില്ല.
പരന്പര 2-0 ആണെങ്കില്‍
ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0നു സ്വന്തമാക്കിയാന് ഇന്ത്യക്ക് ഐസിസി പോയിന്റ് ടേബിളില്‍ മികച്ച മുന്നേറ്റം നടത്താം. 2-0നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 57.58 ആകും. നിലവില്‍ അത് 48.15 ശതമാനം ആണ്. അതേസമയം, 1-0നാണ് ജയിക്കുന്നതെങ്കില്‍ 51.51 ശതമാനമാകും. 1-1 സമനിലയാണെങ്കില്‍ 48.48 ശതമാനത്തില്‍ ഒതുങ്ങും. ഇനി പരമ്പര 2-0നു പരാജയപ്പെട്ടാല്‍ അഞ്ചാം സ്ഥാനത്തുനിന്ന് ആറിലേക്ക് ഇന്ത്യ പതിക്കും.
17 കിലോ ഭാരം കുറച്ച് സർഫറാസ്
സായ് സുദർശൻ പരിക്കേറ്റ് പുറത്തായതോടെ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ടീമിലെത്തിയിരിക്കുന്നത് സർഫറാസ് ഖാൻ. 19 മാസത്തെ ഇടവേളയ്ക്കുശേഷമുള്ള മടങ്ങിവരവ്. ഇക്കാലത്തിനിടെ ശരീരഭാരം 17 കിലോഗ്രാം സർഫറാസ് കുറച്ചു. ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തു. 2024 ഫെബ്രുവരിയിൽ ന്യൂസിലൻഡിന് എതിരേയാണ് അവസാനമായി കളിച്ചത്. ഇന്ത്യക്കായി ആറു ടെസ്റ്റിൽ ഇറങ്ങി. 11 ഇന്നിംഗ്സിൽനിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 371 റൺസ് നേടി. രണ്ടാം വരവിൽ സർഫറാസ് കളംവാഴുമോ എന്നതാണ് ഇനി അറിയേണ്ടത്.