കൊല്ലം : സ്കൂള്‍ തുറക്കാന്‍ 20 ദിവസം മാത്രം ബാക്കി നില്‍ക്കേ സ്കൂള്‍ ഫിറ്റ്നസ് ലഭ്യമാക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അഞ്ച് നിരാക്ഷേപ പത്രം ലഭിക്കാന്‍ പ്രഥമാധ്യാപകരുടെ നെട്ടോട്ടം.
ഈ അധ്യയന വര്‍ഷം മുതലാണ് സ്കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഉപാധികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ സ്വന്തം ചെലവിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല.
അതിനാല്‍ പ്ലസ്ടു പ്രിന്‍സിപ്പല്‍മാരും ഹൈസ്കൂള്‍, യുപി, എല്‍പി സ്കൂളുകളിലെ പ്രഥമാധ്യാപകരും ഒന്നര മുതല്‍ മൂന്നു ലക്ഷം വരെ സ്വന്തം പോക്കറ്റില്‍ നിന്നു ചെലവഴിച്ചാണ് സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനായി മൂന്നു ലക്ഷം വരെ മുടക്കിയിട്ടും തിരികെ ലഭിക്കാത്തവരാണ് ഇവരില്‍ വലിയൊരു പങ്കും.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അഞ്ച് നിരാക്ഷേപ പത്രങ്ങളാണ് ലഭ്യമാക്കേണ്ടത്. സ്കൂള്‍ തുറന്ന് ആറാമത്തെ പ്രവൃത്തി ദിവസം കെട്ടിട ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. അല്ലെങ്കില്‍ ജൂലൈ 15ന് ശേഷം അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നത് തടയും. സ്കൂളുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഇന്നലെ മുതല്‍ ആരംഭിക്കാനാണ് നിര്‍ദേശം.
സര്‍ക്കുലര്‍ പ്രകാരമുളള കാര്യങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ഡിഇഒമാരും എഇഒമാരും നേരിട്ടു വിലയിരുത്തും. കര്‍ശനമാക്കിയ സ്കൂള്‍ ഫിറ്റ്നസ് നിബന്ധനകള്‍ നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എയ്ഡഡ്, അണ് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അടക്കം സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിബന്ധനകള്‍ നടപ്പാക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും ചെയ്തു.
സംസ്ഥാനത്ത് എറണാകുളം ജില്ലാ പഞ്ചായത്ത് ഒഴികെ സ്കൂള്‍ ഫിറ്റ്നസ് ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് പണം നല്‍കുന്നില്ല. പ്ലസ്ടുവിന് രണ്ടും ഹൈസ്കൂളിന് ഒന്നും ലക്ഷം വീതമാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. കിണര്‍ വൃത്തിയാക്കാന്‍ 5000, മരച്ചില്ല മുറിക്കാന്‍ 2000, ഒരു ടാങ്ക് വൃത്തിയാക്കാന്‍ 1000 രൂപ വീതം ചെലവാകും. സ്കൂള്‍ ബസിന്റെ സ്പെയര്‍പാര്‍ട്സ് മുതല്‍ ടയര്‍ വരെ മാറ്റാന്‍ സ്വന്തം കൈയില്‍ നിന്നു പണം മുടക്കുന്ന പ്രഥമാധ്യാപകരുണ്ട്.
വനം ഓഫീസ് മുതല്‍ വൈദ്യുതി ഓഫീസ് വരെ
ഫയല്‍ ആന്‍ഡ് റെസ്ക്യൂ സമീപത്തെ ഫയര്‍ സ്റ്റേഷനിലും ആരോഗ്യ വകുപ്പിലെ അപേക്ഷ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കെഎസ്ഇബിയുമായി ബന്ധപ്പെട്ട അപേക്ഷ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലും മോട്ടോര്‍ വാഹന വകുപ്പിലെ അപേക്ഷ താലൂക്കുകളിലെ ജോയിന്റ് ആര്‍ടിഒ ഓഫീസിലും ഫോറസ്റ്റുമായുള്ളത് വനംവകുപ്പ് ഓഫീസിലും ഈമാസം എട്ടിനകം സമര്‍പ്പിക്കാനാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്.
സ്കൂളുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍
1. പരിശോധനാ സംഘം എത്തുന്നതിനു മുമ്പായി എല്ലാ സ്കൂളിലും രണ്ട് ഫയർ എക്സ്റ്റിന്‍ഗ്യുഷർ സ്ഥാപിക്കണം. ഒന്ന് ഓഫീസിലും മറ്റൊന്ന് പാചകപ്പുരയിലും.
2.പരിശോധനക്കു മുമ്പായി സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. ജനല്‍, വാതില്‍ എന്നിവ സുരക്ഷിതമല്ലെങ്കില്‍ മാറ്റി സ്ഥാപിക്കണം. സ്കൂള്‍ പരിസരം വൃത്തിയാക്കണം. പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ കയറാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കണം.
3. കിണര്‍ ഉണ്ടെങ്കില്‍ വെള്ളം ഇറച്ചു വറ്റിച്ച് വൃത്തായാക്കണം. വാട്ടര്‍ ടാങ്ക് കഴുകി വൃത്തിയാക്കണം. കേടുപറ്റിയതെങ്കില്‍ മാറ്റി സ്ഥാപിക്കണം. ലാബ് പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കണം.
4. അപകരകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം. വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നേടണം.
5. അപകടകരമായി വൈദ്യുതി ലൈനുകള്‍ ഉണ്ടെങ്കില്‍ മാറ്റണം. വൈദ്യുതി കണക്ഷന് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കൃത്യത വരുത്തണം.
6. സ്കൂള്‍ ബസ് അറ്റകുറ്റപ്പണി നടത്തി സര്‍ട്ടിഫിക്കറ്റ് നേടണം.
7. വനം, തോട്ടം മേഖലകളില്‍ കുട്ടികള്‍ കടന്നു വരുന്നതിനു സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റണം.
8. വന്യമൃഗങ്ങള്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ മാര്‍ഗം ഒരുക്കണം.
9. തെരുവുനായ ശല്യം സ്കൂളില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.