ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു. ബല്ലിയ ജില്ലയിലെ തർഗൗലി സ്വദേശി അജിത് രാജ്ഭറിന്റെ ഭാര്യ സരിതയാണ് മരിച്ചത്. രത്തൻപുരയിലെ ഇന്ദ്രജീത് ആശുപത്രിയിലാണ് സംഭവം. സീൽ ചെയ്തിരുന്നതിനാൽ ആശുപത്രിയുടെ പ്രധാന കവാടം പൂട്ടിയിട്ടിരുന്നെങ്കിലും പിൻവഴികളിലൂടെ രഹസ്യമായി ആശുപത്രി നടത്തിവരികയായിരുന്നു.
സെപ്റ്റംബർ എട്ടിനാണ് ആശാ വർക്കറുടെ നിർദേശപ്രകാരം ഗർഭിണിയായ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോ. ഹിമാൻഷു യാദവ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാത ശിശു മരിക്കുകയും സരിതയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശുപത്രി ജീവനക്കാർ തുടർചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ മൗവിലേയും പിന്നീട് വാരാണസിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരാണസിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്നാണ് ആശുപത്രി ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയത്. എന്നാൽ മുൻവശത്തെ ഗേറ്റിലെ സീൽ മാറ്റാതെ കെട്ടിടത്തിന്റെ പുറകുവശത്ത് പ്രത്യേക വഴിയുണ്ടാക്കി ആശുപത്രിയുടെ പ്രവർത്തനം തുടരുകയായിരുന്നു. വിവരമറിഞ്ഞ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആശുപത്രി വീണ്ടും പൂർണമായി സീൽ ചെയ്തു. സംഭവത്തിൽ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ പങ്കജ് റായ് അറിയിച്ചു. പൂട്ടിയിട്ട കെട്ടിടത്തിൽ എങ്ങനെ ചികിത്സ നടന്നു എന്നതിനെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.