കൊച്ചി: ജീവിക്കാൻ വരുമാനം തേടി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്ക്ഷോഭത്തില്പ്പെടുമ്പോള് രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്താനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കെസിബിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരദേശങ്ങളില്‍ അധിവസിച്ചു മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, മുന്നറിയിപ്പ് ലംഘിച്ചുവെന്ന ന്യായം പറഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും സ്വന്തം താത്പര്യങ്ങള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ്.
പക്ഷേ അവരുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മെല്ലെപ്പോക്കു നയമെടുക്കുന്നത് മനുഷ്യത്വരഹിതമാണ്. നീണ്ടകരയില്‍ ഗൗതമെന്നയാൾ അപകടത്തില്‍പ്പെട്ടിട്ട് എട്ടു ദിവസമായിട്ടും വിവരമൊന്നുമില്ലാത്തതു പ്രതിഷേധാര്‍ഹമാണ്. അതുപോലെതന്നെ മുതലപ്പൊഴിയില്‍ ഷിജിനെന്ന മത്സ്യത്തൊഴിലാളിയെ കാണാതായിട്ടും തെരച്ചിലില്‍ പുരോഗതിയില്ല.
കോസ്റ്റ്ഗാര്‍ഡിനും തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കണം.
കടലില്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.