കൊച്ചി: അകന്നു കഴിയുന്ന ദമ്പതികളില്‍ യുകെയില്‍ ജോലിയുള്ള അമ്മയ്ക്കൊപ്പം കുട്ടിയെ വിടാന്‍ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി കെട്ടിവയ്ക്കണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 75 ലക്ഷം രൂപയുടെ സെക്യൂരിറ്റിക്കു പുറമേ 7.5 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ടു പേരുടെ ജാമ്യവും വേണമെന്ന ഉത്തരവും ജസ്റ്റീസ് നിഷ ബാനു, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തൃശൂര്‍ കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. നടപ്പാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ നിര്‍ദേശിക്കരുതെന്ന് കോടതി പറഞ്ഞു.
കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി നിലവില്‍ കുടുംബക്കോടതിയിലുണ്ട്. ഇതില്‍ നല്കിയ ഉപഹര്‍ജിയിലാണ്, എട്ടു വയസുകാരനായ കുട്ടിക്കു മികച്ച വിദ്യാഭ്യാസം നല്‍കാനായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാന്‍ യുവതി അനുമതി തേടിയത്. ഇത് അനുവദിച്ച കോടതി ഉപാധിയായാണു സെക്യൂരിറ്റിയും ബോണ്ടും കെട്ടാന്‍ നിര്‍ദേശിച്ചത്.
ഇത്തരം വിഷയങ്ങളില്‍ കുട്ടിയുടെ ക്ഷേമത്തിനാണു പ്രാഥമിക പരിഗണന നല്കേണ്ടതെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു. കോടതി ഉത്തരവുകള്‍ ലംഘിച്ചതായി ഹര്‍ജിക്കാരിക്കെതിരേ പരാതിയില്ല. ഉയര്‍ന്ന തുക സെക്യൂരിറ്റിയായി നല്കാന് നിർദേശിച്ചതിലൂടെ കുട്ടിക്കു മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കുകയാണു ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ രണ്ടു നിബന്ധനകള്‍ റദ്ദാക്കിയെങ്കിലും മറ്റുള്ളവ പാലിക്കുമെന്ന് ഹര്‍ജിക്കാരി കുടുംബക്കോടതിയില്‍ ഉറപ്പുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ കൂടെവിടാമെന്നും വ്യക്തമാക്കി.