ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിലെ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ പത്തു വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയാണ് സെൻഗാറിന്റെ ഹർജി ജസ്റ്റീസ് രവീന്ദർ ദുഡേജ തള്ളിയത്.
പത്തു വർഷത്തെ ശിക്ഷയിൽ ഏഴരയ്ക്കടുത്ത് വർഷവും സെൻഗാർ കസ്റ്റഡിയിൽ ചെലവിട്ടെന്നും കേസിലെ ശിക്ഷയ്ക്കെതിരേയുള്ള സെൻഗാറിന്റെ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും കാലതാമസത്തിന്റെ പേരിൽ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്നും ശിക്ഷയ്ക്കെതിരേ സെൻഗാർ ഒന്നിലധികം ഹർജികൾ നൽകിയതാണ് കാലതാമസത്തിന് ഭാഗിക കാരണമായതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിന്റെ ഹർജി ഫെബ്രുവരി മൂന്നിനു പരിഗണിക്കും.ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. കെട്ടിച്ചമച്ച ഒരു കേസിൽ കസ്റ്റഡിയിലായിരിക്കെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കേസിൽ 2020 മാർച്ച് 13നാണ് വിചാരണക്കോടതി സെൻഗാറിന് പത്തു വർഷത്തെ ശിക്ഷ വിധിച്ചത്. കസ്റ്റഡിമരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയില്ലെങ്കിലും കൊലപാതകം നടത്തണമെന്ന ഉദ്ദേശമില്ലെന്നു ചൂണ്ടിക്കാട്ടി മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പിലെ പരമാവധി ശിക്ഷയാണ് സെൻഗാറിനു വിധിച്ചത്.
ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2017ൽ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷയും സെൻഗാർ അനുഭവിച്ചുവരികയാണ്. ഈ ശിക്ഷ കഴിഞ്ഞ വർഷം ഡിസംബർ 23ന് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുശേഷം ഡിസംബർ 29ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.