കോൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്രനാഥ് ഘോഷ് ഔദ്യോഗിക നേതൃവുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് വിമതനേതാവ് ഋതബ്രത ബാനർജിയുടെ പക്ഷത്തു ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്കുണ്ടായ കനത്ത പരാജയത്തിനു പിന്നിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തെരഞ്ഞെടുപ്പു തന്ത്രജ്ഞരായ ഐ-പാക്കുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഭിഷേക് ബാനജിക്കെതിരേ രൂക്ഷ വിമർശനമാണ് രബീന്ദ്രനാഥ് ഘോഷ് ഉന്നയിച്ചത്. യാതൊരു രാഷ്ട്രീയപരിചയവുമില്ലാത്ത അഭിഷേക് ഒരുതരത്തിലുള്ള പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടില്ല. അഭിഷേകിന്റെ തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും രബീന്ദ്രനാഥ് ഘോഷ് കുറ്റപ്പെടുത്തി.
അതേസമയം, പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ യോഗം ചേർന്നു. 60 എംഎൽഎമാർ പങ്കെടുത്ത യോഗത്തിൽ യഥാർഥ ടിഎംസി തങ്ങളാണെന്ന് ഇവർ അവകാശപ്പെട്ടു.
മുതിർന്ന നേതാവ് അരൂപ് റോയിയെ പുതിയ ചെയർപേഴ്സണായും ഫിർഹാദ് ഹക്കീം ഉൾപ്പെടെയുള്ള നാലു പേരെ വൈസ് പ്രസിഡന്റുമാരായും യോഗം തെരഞ്ഞെടുത്തു.