ബംഗളൂരു: ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വലിയ ദുരന്തം. ശിവാജിനഗറിലെ പ്രശസ്തമായ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എറണാകുളും സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നഗരത്തിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടായത്. മഴയിൽ നിന്ന് രക്ഷപ്പെടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രി മതിലിനോട് ചേർന്ന് കെട്ടിയ ടാർപോളിൻ ഷീറ്റുകൾക്ക് താഴെ അഭയം തേടിയിരുന്നു.
എന്നാൽ കാറ്റിലും മഴയിലും പഴയ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയും ആലിപ്പഴ വർഷവുമാണ് നഗരത്തിൽ നാശനഷ്ടങ്ങൾ വരുത്തിയത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെയും മതിലുകളുടെയും ബലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകി.