കോലഞ്ചേരി: അഞ്ചു പതിറ്റാണ്ടായി പരിഹാരമില്ലാതെ നീണ്ടുനിന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്നു വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴു കുടുംബങ്ങളുടെ ദുരിതത്തിനും വിരാമമാകുന്നു. 16ന് രാവിലെ 11ന് മന്ത്രി റോജി എം. ജോൺ വീടുകളുടെ തറക്കല്ലിടും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരിക്കും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിനു സർക്കാർതലത്തിൽ സമവായം രൂപപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണും വി.പി. സജീന്ദ്രൻ എംഎൽഎയും നിർണായക പങ്കുവഹിച്ചതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ സുരക്ഷിതമായി വീടുകൾ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1,000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമിച്ചുനൽകുക. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ സമ്മതത്തോടെ നിർമാണത്തിനാവശ്യമായ സ്ഥലമൊരുക്കുന്ന നടപടികളും പൂർത്തിയായി.
മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഭൂവുടമകളും സമരസമിതിയും ധാരണയിലെത്തിയതോടെയാണ് പുനരധിവാസം യാഥാർഥ്യമായത്.
ഓരോ വീടുകളിലേക്കും മൂന്നു മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്തു സംരക്ഷണമതിലും നിർമിക്കും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.