കോഴിക്കോട്: അമൃത് പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ നിര്‍വഹണ കമ്പനിക്ക് വീണ്ടും കരാര്‍ നല്‍കാനുള്ള നീക്കത്തെച്ചൊല്ലി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതിഷേധം.
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മേയറുടെ വാദം അംഗീകരിച്ച്, കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിര്‍വഹണ കമ്പനിക്ക് ഏതാനും മാസം കൂടി കരാര്‍ നീട്ടി നല്‍കാനുള്ള നീക്കം യുഡിഎഫും ബിജെപിയും അംഗീകരിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.സി. ശോഭിത വിയോജനകുറിപ്പ് നല്കി നിലപാട് വ്യക്തമാക്കുകയും ചെയ്തു.
പുതിയ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ നിലവിലെ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കുന്നതിനും അതിനുള്ള തുക പാസാക്കാന്‍ അനുമതി തേടിയുമാണ് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വിഷയം ചര്‍ച്ച ചെയ്തത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിക്ക് എന്തിന്റെ അടിസ്ഥാനത്തിലായാലും നീട്ടി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സി. ശോഭിത വിയോജന കുറിപ്പില്‍ വ്യക്തമാക്കി.
കരാര്‍ റദ്ദ് ചെയ്ത അതേ കമ്പനിക്ക് തന്നെ വീണ്ടും കരാര്‍ നല്കുന്നതില് ബിജെപി അംഗം ടി. റെനീഷും എതിര്‍പ്പ് ഉന്നയിച്ചു. രണ്ടാമത് നടപടി തുടങ്ങിയ ടെണ്ടര്‍ റദ്ദ് ചെയ്ത് വീണ്ടും ടെണ്ടര്‍ നടത്താന്‍ തീരുമാനിച്ചതായും ആ കാലയളവില്‍ മാലിന്യ സംസ്കരണം മുടങ്ങാതിരിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിറുത്തിയാണ് നിലവിലുള്ള കമ്പനിക്ക് ഏതാനും മാസം കൂടി കരാര്‍ നല്കാന് തീരുമാനിച്ചതെന്നും മേയര്‍ ഒ. സദാശിവന് ചൂണ്ടിക്കാട്ടിയത് ഒടുവില്‍ മറ്റ് കൗണ്‍സിലര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം കാര്‍ റേസിംഗിന് വിട്ടു നല്കിയതുമൂലം പുല്‍ത്തകിടി നശിച്ച് നിരവധി ഫുട്ബോള്‍ മത്സരങ്ങള്‍ കോഴിക്കോടിന് നഷ്ടമായതില്‍ യുഡിഎഫ് അംഗം സഫറി വെള്ളയില്പ്രതിഷേധമുയര്ത്തി.