ചെന്നൈ: വിവാഹിതയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ടിവികെ നേതാവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കരൂർ കുളിത്തലൈയിൽ നടന്ന സംഭവത്തിൽ തമിഴക വെട്രി കഴകം യൂണിയൻ സെക്രട്ടറി രമേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിന് മുന്നിൽ സ്ഥിരമായി എത്തുന്ന രമേശ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വീട്ടിലേക്ക് പിന്തുടരുകയും ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ കഴിഞ്ഞ രണ്ട് മാസമായി യുവതി ഭർത്താവിനൊപ്പമാണ് ജോലിക്ക് വന്നിരുന്നത്.
കഴിഞ്ഞ ദിവസം ഭർത്താവിന് വരാൻ കഴിയാതിരുന്നപ്പോൾ രമേശ് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ആക്രമിക്കുകയായിരുന്നു.
പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി.