കൊച്ചി: ഭാര്യയാണെങ്കിലും 18 വയസിൽ താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമെന്നു ഹൈക്കോടതി.
18 വയസിൽ താഴെയുള്ള ആരെയും കുട്ടിയെന്ന നിലയിലാണു നിയമം കാണുന്നതെന്നതിനാൽ വിവാഹിതയാണോ അല്ലയോ എന്നതിനു പ്രസക്തിയില്ലെന്ന് ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം ചെയ്ത പെൺകുട്ടിയുമായി ശാരീരികബന്ധം പുലർത്തിയെന്ന പേരിൽ തനിക്കെതിരേയെടുത്തിട്ടുള്ള പോക്സോ കേസും ലൈംഗികാതിക്രമ കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിടുന്ന പോക്സോ നിയമത്തിന് വ്യക്തിനിയമങ്ങളേക്കാൾ മുൻഗണനയുണ്ടെന്ന് കോടതി പറഞ്ഞു.
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് 2022ലാണ് പോലീസ് കേസെടുത്തത്. എന്നാൽ പെൺകുട്ടി നിയമപരമായി തന്റെ ഭാര്യയാണെന്നും 15 വയസ് കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് ഭാരതീയ ശിക്ഷാനിയമത്തിൽ ഇളവുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
ഭാര്യക്ക് 15 വയസ് തികഞ്ഞാൽ ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഐപിസിയിലെ വ്യവസ്ഥ സുപ്രീംകോടതി മുന്പുതന്നെ ഭേദഗതി ചെയ്തിട്ടുണ്ടെന്നും ഈ പ്രായപരിധി 18 വയസാക്കി ഉയർത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ ചെയ്ത കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതിനാൽ പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽ തുടർനടപടികളാകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.