കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി നടേശനല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെക്കുറിച്ചു ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായത്. അത് പ്രതിഷേധാർഹമാണ്.
എ.എൻ. ഷംസീറിനെ വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇവിടെ വർഗീയമല്ല ലീഗിനെയാണ് പറഞ്ഞത് എന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു ഉത്തരം.
ഷംസീറിനെ വെള്ളാപ്പള്ളി മുസ്ലിം ലീഗുകാരനാക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ എടുക്കാറുണ്ടെങ്കിലും വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെയും ഇഡിയുടെയും കൂടെ ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ മൂവർ സംഘമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ടി. വീണയുമായി ബന്ധപ്പെട്ട, ഇഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ല, എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടായാടാൻ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.