പത്തനംതിട്ട: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീന്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തളം മങ്ങാരം യുപി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ വിദ്യാഭ്യാസവും നിര്‍മിത ബുദ്ധിയും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനാണ് എല്‍പി, യുപി കുട്ടികള്‍ക്ക് ഡിജിറ്റല്‍ സ്ക്വയർ, ഹൈസ്കൂള്‍ കുട്ടികള്‍ക്ക് എറൈസ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഉപരിപഠനത്തിനും തൊഴിലിനുമായി നമ്മുടെ കുട്ടികൾ എവിടെ പോയാലും അവർ മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കണം. ഇതിനായി നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കണം. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നൂറുദിന കര്‍മപരിപാടിയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സി.വി. ശാന്തകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം.ആർ. കൃഷ്ണകുമാരി, ഉപാധ്യക്ഷന്‍ കെ. മണിക്കുട്ടൻ, സ്ഥിരം സമിതി അധ്യക്ഷരായ യാമി സേതു കുമാർ, എസ്. അരുണ്‍, എം. സാബിറ ബീവി, ബി. പ്രദീപ്, സുനിത വേണു, കൗണ്‍സിലര്‍മാരായ കെ.ജി. വിദ്യ, കെ.ആർ. വിജയകുമാര്‍, കെ.ആര്. രവി, എസ്. സുമേഷ് കുമാര്‍, പി. കെ. പുഷ്പലത, ജയശ്രീ കളീക്കല്‍, എസ്. ഹസീന, എ. നൗഷാദ് റാവുത്തർ, പ്രസന്നകുമാരി, കൈലാസം ഉണ്ണികൃഷ്ണൻ, കെ. ബിജു, ഷിബിന ബഷീർ, കെ. മോഹന്‍ദാസ്, പി. ദീപ കുമാരി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ്, പിടിഎ പ്രസിഡന്റ് എ. ഗിരിജകുമാരി, ജനറല്‍ കണ്‍വീനര്‍ എം. ബി. ബിനുകുമാർ, എസ്എംസി ചെയര്‍പേഴ്സണ്‍ കെ. എച്ച്. ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ കെ. ജി. ശശിധരന്, പ്രധാന അധ്യാപിക ജിജി റാണി, സ്കൂള്‍ ലീഡര്‍ എസ്. മുഹമ്മദ് സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.