ധാക്ക: ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥിനേതാവിനു നേരെയും ആക്രമണം.
2024ലെ വിദ്യാർഥിപ്രക്ഷോഭത്തിന്റെ പ്രധാന നേതാവായ മുഹമ്മദ് മൊത്തലെബ് സിക്ദെറിനു (42) നേരേയാണ് ആക്രമണമുണ്ടായത്. ഖുൽനയിലെ സോനാദംഗ മേഖലയിലെ ഒരു വീട്ടിൽ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. തലയ്ക്കു വെടിയേറ്റ മൊത്തലെബിന്റെ നില ഗുരുതരമാണ്.
അജ്ഞാത തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) ഖുൽന ഡിവിഷൻ തലവനും പാർട്ടി തൊഴിലാളി സംഘടനയുടെ കേന്ദ്ര കോ-ഓർഡിനേറ്ററുമാണ് മൊത്താലെബ്.
ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വിവരങ്ങളലില്ലെന്നാണ് പോലീസ് പറയുന്നത്.
ഖുൽനയിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന തൊഴിലാളികളുടെ റാലിക്കുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിനിടെയാണു പുതിയ സംഭവവികാസം.