ന്യൂഡൽഹി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെതുടർന്ന് ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഷെരുവാലി' എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ചത്. സൈന്യം, ജമ്മു കാശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാ സേനയും സംശയിക്കപ്പെടുന്ന തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.
വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്നും വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നും സുരക്ഷാസേന അറിയിച്ചു.