കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയില് നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് പ്രത്യേക സംഘം നടത്തിയ അന്വേഷണം അപര്യാപ്തമെന്നും പുനരന്വേഷണം നടത്തണമെന്നും ഹൈക്കോടതി.
മികച്ച ഉദ്യോഗസ്ഥനെ പുനരന്വേഷണത്തിനു ചുമതലപ്പെടുത്താനും വിജിലന്‍സ് റിപ്പോര്‍ട്ടും പിടിച്ചെടുത്ത രേഖകൾ കൈമാറാനും, ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരേ അഴിമതി നിരോധന നിയമം, ബിഎന്‍എസ് വകുപ്പുകള്‍ ബാധകമാക്കുന്നതു സംബന്ധിച്ച സാധ്യത പരിശോധിച്ച് നാലാഴ്ചയ്ക്കകം സമഗ്ര റിപ്പോര്‍ട്ട് നല്‍കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.
തുടര്‍ന്ന് ഹര്‍ജി ജൂലൈ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല നെയ്യ് വിതരണ കൗണ്ടറുകളില്‍ ക്രമക്കേടുകള്‍ സംശയിച്ച് സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.