വാറങ്കൽ: വികസനത്തിന്റെ പേരിൽ ചരിത്രസ്മാരകങ്ങൾ തകർക്കുന്നതിനെതിരെ തെലങ്കാനയിൽ വൻ പ്രതിഷേധം. വറങ്കൽ ജില്ലയിലെ ഖാനാപുർ മണ്ഡലിലുള്ള അശോക് നഗർ ഗ്രാമത്തിലാണ് എണ്ണൂറ് വർഷത്തോളം പഴക്കമുള്ള പുരാതന ശിവക്ഷേത്രം അധികൃതർ പൊളിച്ചുനീക്കിയത്. ഒരു സംയോജിത സ്കൂൾ പ്രോജക്ടിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കൽ ജോലികൾക്കിടെയാണ് ക്ഷേത്രം തകർത്തത്.
പ്രസിദ്ധമായ കാകതീയ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഗണപതി ദേവന്റെ കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു മൺകോട്ടയ്ക്കുള്ളിലായിരുന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പ്രദേശത്തെ ചരിത്രപരമായ പൈതൃകത്തിന്റെ പ്രധാന അടയാളമായിരുന്ന ഈ ക്ഷേത്രം യാതൊരു മുന്നറിയിപ്പുമില്ലാതെ തകർത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ പുരാതന നിർമിതികൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ പിഴവാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ചരിത്രരേഖകളിൽ ഇടംപിടിച്ച മൺകോട്ടയ്ക്കുള്ളിലെ ഈ ശിവക്ഷേത്രം തകർത്തത് പ്രദേശവാസികളുടെ വൈകാരികമായ വിശ്വാസങ്ങളെയും ബാധിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ പൈതൃക സംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്നും, കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് ഗ്രാമവാസികളുടെ ആവശ്യം.