ചെറുപുഴ: പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവച്ചു കൊല്ലുന്നതിനായി ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ18 അംഗ ഷൂട്ടർമാരുടെ സംഘം പ്രവർത്തനമാരംഭിച്ചു. കൃഷി സംരക്ഷണത്തിനായി തോക്ക് ലൈസൻസുള്ള കർഷകർ ചേർന്നു രൂപീകരിച്ച കർഷക രക്ഷാസേനയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ, പഞ്ചായത്തംഗം പ്രിൻസ് വെള്ളക്കട എന്നിവർ പങ്കെടുത്തു.
വനം വന്യജീവി വകുപ്പിന്റെ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന അനുമതിയോടെയാണ് കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള ഈ നടപടി. കൃഷിയിടങ്ങളിൽ ഭയമില്ലാതെ ഇറങ്ങിച്ചെല്ലാനും കാട്ടുപന്നി ശല്യം മൂലം കൃഷി ഉപേക്ഷിച്ച കർഷകരെ തിരികെ കൊണ്ടുവരാനും ഈ പദ്ധതി സഹായകമാകുമെന്ന് ക്യാപ്റ്റൻ ബെന്നി മുട്ടത്തിൽ അറിയിച്ചു.
കല്യാണി, അമ്പു എന്നീ നായകളുടെ സഹായത്തോടെ നടന്ന പ്രവർത്തനത്തിൽ കൊല്ലാട പാലത്തിന് സമീപത്തു നിന്നും രണ്ട് കാട്ടുപന്നികളെ പിടികൂടി.