ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്‌കർ ഇ തൊയ്ബ പ്രമുഖ ഭീകരൻ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സക്കീർ അഹമ്മദ് ഗാനി, ഇയാളുടെ സഹായിയായ ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഷോപ്പിയാനിലെ ചാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 7:45 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
കരസേനയുടെ 44, 20, 34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ, ജമ്മു കാഷ്മീർ പോലീസിന്‍റെ സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.