Kerala
കൊച്ചി: 'അമ്മ'യിലെ അധികാര തര്‍ക്കത്തില്‍ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജി തനിക്കെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് രമേഷ് പിഷാരടി. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തിലാണ് രമേഷ് പിഷാരടി ശ്വേതക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.
അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. രമേഷ് പിഷാരടി സമര്‍പ്പിച്ച സത്യവാഗ്മൂലത്തിലാണ് ശ്വേതക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ശ്വേതാ മേനോന്‍റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും തന്‍റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ശ്വേത മേനോന്‍റെ ലക്ഷ്യമെന്നും സത്യവാഗ്മൂലത്തില്‍ ആരോപിക്കുന്നു.
അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കണ്‍വീനറായ രമേശ് പിഷാരടിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്‍റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.
Kerala
കൊച്ചി: അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താനില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ. 'അമ്മ' അധികാര തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്.
അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നാണ് പിഷാരടിയുടെ ആവശ്യം. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്‍കിയ അപേക്ഷ കോടതി കേള്‍ക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്‍റ് ശ്വേത മേനോനും എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജി പ്രഖ്യാപിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി വന്നത്. എന്നാല്‍ ഔദ്യോഗികമായി രാജിവയ്ക്കാതിരുന്ന ശ്വേത തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളില്‍ അടക്കം നിരപരാധിത്വം തെളിയിക്കാതെ പുറത്തു പോവില്ലെന്ന് വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു.
പിന്നാലെ ശ്വേത നടത്തിയ നിയമപോരാട്ടത്തില്‍ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രമേഷ് പിഷാരടി കമ്മിറ്റിയില്‍ നിന്നും രാജി വച്ചിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്.
ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍നിന്നു ശ്വേത ലെഫ്റ്റ് അടിച്ചത്.
സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്നു ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജിവിവാദങ്ങള്ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി പ്രസിഡന്റ് ശ്വേത മേനോന്.
തന്‍റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്തു വരില്ലെന്നും അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ശ്വേത പറഞ്ഞു.
സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്‍റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്.
അതു മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയപാര്‍ട്ടിക്കു കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ തനിക്ക് കോടിക്കണക്കിനു രൂപ നല്‍കേണ്ടിവന്നുവെന്ന ആരോപണത്തിന്റെ യുക്തിയെന്താണെന്നും ശ്വേത മേനോന് ചോദിക്കുന്നു.
താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെന്ന് മറച്ചുവയ്ക്കേണ്ട കാര്യമെന്താണെന്ന് ചോദിക്കുന്ന ശ്വേത രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും പറയുന്നു. രമേഷ് പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ലെന്നും ശ്വേത ആരോപിച്ചു.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അധികാര തര്‍ക്കങ്ങള്‍ക്കിടെ ശ്വേത മേനോന്‍ ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള്‍ ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്‌സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പര്‍ സേവ് ചെയ്യാത്ത നിരവധി അംഗങ്ങള്‍ക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്‍റ് ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന്‍ എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്‍റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്‌ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്‌ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്‍റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്‌ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്‌ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.