കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്‍റ് ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന്‍ എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്‍റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്‌ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്‌ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്‍റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്‌ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്‌ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.