തൃശൂർ: കടമ്പോട് കഴിഞ്ഞദിവസം കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. മുറിയുടെ ഭിത്തിയോടുചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. നാട്ടുകാർ പാന്പിനെ തല്ലിക്കൊന്നു.
കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇതു മൂന്നാംതവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്കു പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ്(10), ആല്‍ജോ(എട്ട്) എന്നിവര്‍ക്കാണു കടിയേറ്റത്. ആൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
തിങ്കളാഴ്ചയും ഈ വീടിന്റെ വരാന്തയോടുചേര്‍ന്നു പാമ്പിനെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തുകയും പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും ചെയ്തിരുന്നു. പരിസരത്തെ പാഴ്ചെടികൾ വെട്ടിനീക്കി തീയിടുകയും ചെയ്തു. പരിശോധനയില്‍ പാമ്പുകളെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.