പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത മേഖലയെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനായി ജർമൻ സാങ്കേതിക ഭീമനായ സീമെൻസ് മൊബിലിറ്റി ആദ്യത്തെ ലോക്കോമോട്ടീവുകൾ കൈമാറി. 1,200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമിച്ചു നൽകുന്നതിനുള്ള മൂന്ന് ബില്യൺ യൂറോയുടെ (ഏകദേശം 27,000 കോടി രൂപ) ബൃഹത്തായ കരാറിലെ ആദ്യ ഘട്ടമാണിത്. ലോക്കോമോട്ടീവുകളുടെ അറ്റകുറ്റപ്പണിക്കായി വിശാഖപട്ടണത്ത് സജ്ജമാക്കിയ ആദ്യ മെയിന്റനൻസ് ഡിപ്പോയും കമ്പനി റെയിൽവേയുമായി ചേർന്ന് ഔദ്യോഗികമായി തുറന്നു.
റെയിൽവേയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ലോക്കോമോട്ടീവ് കരാറുകളിൽ ഒന്നാണിത്. 2023 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമായത്. റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഈ അത്യാധുനിക എൻജിനുകൾ സഹായിക്കുമെന്ന് സീമെൻസ് മൊബിലിറ്റി അധികൃതർ പറഞ്ഞു.
കരുത്തൻ ഡി- ഒമ്പത് ലോക്കോമോട്ടിവുകൾ യൂറോപ്യൻ സ്റ്റാൻഡേർഡ് പ്രകാരം വിജയകരമായി പരീക്ഷിച്ച ആദ്യത്തെ റോളിംഗ് സ്റ്റോക്കാണ് അത്യാധുനിക ഡി-ഒമ്പത് ലോക്കോമോട്ടീവുകൾ. 9,000 എച്ച്പി കരുത്തുള്ള ഇവയ്ക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ചരക്ക് നീക്കം നടത്താൻ സാധിക്കും. 5,800 ടൺ വരെ ഭാരം വലിക്കാനുള്ള ശേഷി ഈ ആറ് ആക്സിൽ ഇലക്ട്രിക് എൻജിനുകൾക്കുണ്ട്. പ്രവചനാത്മക അറ്റകുറ്റപ്പണികൾക്കും മികച്ച പ്രകടനത്തിനുമായി റെയ്ലിജന്റ് എക്സ് പോലുള്ള നൂതന ഡിജിറ്റൽ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെറും നിർമാണം മാത്രമല്ല, 35 വർഷത്തെ പൂർണ സേവന അറ്റകുറ്റപ്പണി കൂടി ഉൾക്കൊള്ളുന്നതാണ് ഈ ലൈഫ് സൈക്കിൾ പങ്കാളിത്ത പദ്ധതി. വിശാഖപട്ടണം കൂടാതെ റായ്പൂർ, ഖരഗ്പൂർ, പൂനെ എന്നിവിടങ്ങളിലും ലോക്കോമോട്ടീവ് ഡിപ്പോകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സ്പെയർ പാർട്സ് മാനേജ്മെന്റ് മുതൽ ഡിജിറ്റൽ നിരീക്ഷണം വരെയുള്ള സേവനങ്ങൾ സീമെൻസ് മൊബിലിറ്റി നേരിട്ടാണ് നിർവഹിക്കുന്നത്.
നിലവിൽ രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ റെയിൽവേയുടെ പങ്ക് 27 ശതമാനമാണ്. ഇത് 40-45 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം കുറയ്ക്കാനും അതുവഴി അന്തരീക്ഷത്തിലെ മലിനീകരണ വായു പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും സാധിക്കും. പൂർണമായും വൈദ്യുതീകരിക്കപ്പെട്ട റെയിൽവേ ശൃംഖല എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്ന വേളയിൽ സീമെൻസിന്റെ ഈ സഹകരണം നിർണായകമാണ്.