Business
സ്വർണം, വെള്ളിപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് നാളെ മുതൽ പൂർണ തോതിൽ നിലവിൽ വരും.
ആഗോള സാന്പത്തിക അനിശ്ചിതാവസ്ഥയും സ്വർണവിലയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത് പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ആറുമാസം സമയം നീട്ടി നൽകണമെന്ന് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കന്പനീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വലിയ തുകയുടെ വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം നിശ്ചയിച്ചു. ബുള്ളറ്റ് (ഒറ്റത്തവണയായി മുതലും പലിശയും അടക്കമുള്ള ) തിരിച്ചടവ് വ്യവസ്ഥകൾ കർശനമാക്കി.
വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകുന്നതിനും ഇതിനു താമസമുണ്ടായാൽ പിഴ ഈടാക്കാനും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. സ്വർണ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പ (ലോണ്‍ ടു വാല്യു) അനുവദിക്കാമെന്ന കാര്യത്തിലും ആർബിഐ നിർദേശമുണ്ട്.
ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പ ലഭിക്കും. എന്നാൽ, മൂല്യം കണക്കാക്കുന്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുന്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുന്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വ്യവസ്ഥ ബാധകമാണ്.
പുതിയ മാറ്റങ്ങൾ
► 2.5 ലക്ഷം രൂപയിൽ താഴെ വരെ ക്രെഡിറ്റ് പരിശോധന ആവശ്യമില്ല: വ്യക്തിയുടെ തിരിച്ചടവുശേഷി അടക്കമുള്ള കാര്യങ്ങളിൽ ധനകാര്യസ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിലും 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് ഇളവ്.
► വായ്പ: സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ് നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ വായ്പയായി നല്‍കാവൂ എന്നതായിരുന്നു കരട് മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ, പിന്നീടിത് 2.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനവും 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയും അനുവദിക്കും.
► തിരിച്ചടവ്: ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. വായ്പയെടുക്കുന്നവർ 12 മാസത്തിനുള്ളിൽ മുതലും പലിശയും നിർബന്ധമായും തിരിച്ചടച്ച് പണയവസ്തു എടുക്കണം. മുന്‍പു ചെയ്തിരുന്നതുപോലെ പലിശ മാത്രം അടച്ച് വായ്പ പുതുക്കി വയ്ക്കാൻ ഇനി കഴിയില്ല. 12 മാസത്തിനുള്ളിൽ മുതലും പലിശയും മുഴുവനായും തിരിച്ചടയ്ക്കണം.
► സ്വർണവും വെള്ളിയും: പരമാവധി ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും 10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാവൂ. സ്വർണനാണയമാണെങ്കിൽ 50 ഗ്രാമും വെള്ളിനാണയമാണെങ്കിൽ 500 ഗ്രാമുമാണ് പരിധി.
► സത്യവാങ്മൂലം നൽകണം: പണയം വയ്ക്കുന്നവർ പണയവസ്തുക്കൾ സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
► പിഴ: പണയത്തുക തിരിച്ചടച്ചാൽ അന്നേ ദിവസമോ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലോ പണയംവച്ച സ്വർണം തിരികെ നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ബാങ്കുകൾ പ്രതിദിനം 5,000 രൂപ വീതം പിഴ നൽകേണ്ടി വരും.
► മൂല്യ നിർണയം: മുൻദിവസത്തെ സ്വർണത്തിന്റെയോ വെള്ളിയുടെയോ ക്ലോസിംഗ് വിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാൻ. സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ. കല്ലുകൾ, രത്നങ്ങൾ എന്നിവ ഒഴിവാക്കും.
► വായ്പകൾ കിട്ടാത്തവ: ആഭണങ്ങൾ, നാണയങ്ങൾ ഒഴികെയുള്ള അസംസ്കൃത സ്വർണം, വെള്ളി കട്ടികളോ പണയം വയ്ക്കാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട സാന്പത്തിക ആസ്തികളായ ഇടിഎഫ്, മ്യൂച്ചൽ ഫണ്ട് എന്നിവയ്ക്ക് വായ്പ നൽകാൻ അനുവാദമില്ല.
► പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബാങ്ക് ശാഖകളും ഒരേ രീതിയിലുള്ള മാനദണ്ഡങ്ങൾ പാലിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം. സ്വർണത്തിന്റെയോ വെള്ളിയുടെയോ മൂല്യം പരിശോധിക്കുന്ന സമയത്ത് വായ്പ എടുക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണം. ഇതിനുശേഷം ഇവയുടെ മൂല്യം, തൂക്കം ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് ഉപയോക്താവിന് നല്‍കണം.
► സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യ നിർണയരീതി, ലേല വ്യവസ്ഥകൾ, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നല്‍കുകയും വേണം.
► തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടി: പണയ സ്വർണം ലേലം ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താവിനെ ചട്ടപ്രകാരം അറിയിപ്പ് നൽകണം. ലേലത്തിനു പോകും മുന്‍പ് വായ്പ എടുത്ത വ്യക്തിക്ക് ആവശ്യത്തിനു സമയം നൽകണം.
► ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസർവ് തുകയായി നിലനിർത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങൾക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിൽ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളിൽ ഉപയോക്താവിന് മടക്കിനൽകുകയും വേണം.
ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപ ജില്ലകളിലോ ഓൺലൈൻ ആയോ ലേലം ചെയ്യണം.
Business
2025 ജൂണിലെ 12 ദിവസം നീണ്ട വ്യോമയുദ്ധത്തിന് തുടർച്ചയെന്നോണം ഇസ്രയേലും യുഎസും സംയുക്തമായി വീണ്ടും ഇറാനെ ആക്രമിച്ചു. വർധിച്ചുവരുന്ന ഈ സംഘർഷം ഈ ആഴ്ചയുടെ തുടക്കത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം പരിശോധിക്കും.
മധ്യേഷ്യയിലുണ്ടായിരിക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സംഘർഷം നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ മാർച്ചിലെ ആദ്യ വ്യാപാരദിനത്തിനായി വിപണി തുറക്കുന്പോൾ ഓഹരികൾ, സ്വർണം, വെള്ളി തുടങ്ങിയ നിക്ഷേപങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനിടയുണ്ട്.
►യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം: ഇന്ത്യൻ വിപണിയെ ബാധിക്കുന്നത്
സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, യുഎസ്-ഇറാൻ യുദ്ധഭീതി ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും പ്രതികൂലമായ സ്വാധീനമുണ്ടാക്കും. എന്നാൽ, ഫെബ്രുവരിയിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള വില്പന നടന്നതിനാൽ നാളത്തെ ഇടിവ് വലിയ തോതിലുള്ളതാകാൻ സാധ്യതയില്ലെന്നാണ് ഇവർ കരുതുന്നത്. ഇന്ത്യൻ വിപണിയിൽ പെട്ടെന്നുള്ള വില്പനയോ കുത്തനെ താഴ്ന്നുള്ള തുടക്കമോ ഉണ്ടാകുന്നതിനു പകരം മന്ദഗതിയിലുള്ള നീക്കമാകും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിൽ ഇടിവുണ്ടാകുമെന്നു കരുതുന്നതിനിടെ ഇന്ത്യയുടെ മൂന്നാംപാദ ജിഡിപി കണക്കുകൾ 7.8 ശതമാനം എന്ന മികച്ച നിലയിലായത് ഇന്ത്യൻ വിപണിക്ക് കരുത്തു നൽകുന്നു. രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ശക്തമാണെന്ന ഈ സൂചന വിപണിയെ വൻ തകർച്ചയിൽനിന്ന് തടഞ്ഞുനിർത്താൻ സഹായിക്കും. നിഫ്റ്റി നിലവിൽ 25,000-25,050 എന്ന ശക്തമായ സപ്പോർട്ട് ലെവലിലാണ്. ഇതിലും താഴേക്കു പോകാനുള്ള സാധ്യത കുറവാണ്. എന്നാൽ, 25,000 നിലവാരം തകർന്നാൽ വിപണിയിൽ വലിയൊരു തകർച്ചയ്ക്കു സാധ്യതയുണ്ട്. വിപണി തിരിച്ചുകയറാൻ ശ്രമിക്കുന്പോൾ 25300-25350 നിലവാരത്തിൽ എത്തിയാൽ ശക്തമായ വില്പനസമ്മർദത്തിനു സാധ്യതയുണ്ട്. ഇതിനു മുകളിൽ കടന്നാൽ മാത്രമേ വിപണിയിൽ പോസിറ്റീവ് തരംഗം പ്രതീക്ഷിക്കാനാകൂ.
►സ്വർണം, വെള്ളി
വൻതോതിലുള്ള യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒൗണ്‍സിന് 5300 ഡോളർ എന്ന നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഈ പ്രതിരോധം മറികടന്നാൽ ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 1,68,000 മുതൽ 1,70,000 രൂപ വരെ ഉയരാൻ സാധ്യതകളുണ്ടെന്ന് പുതിയ ഉയരങ്ങൾ താണ്ടാൻ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര വെള്ളിവില വെള്ളിയാഴ്ച ഒൗണ്‍സിന് 93 ഡോളർ നിലവാരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ അമൂല്യലോഹം ഒൗണ്‍സിന് 95 ഡോളർ നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഇതു മറികടന്നാൽ വെള്ളി വില വീണ്ടും ഒൗണ്‍സിന് 100 ഡോളർ എന്ന റിക്കാർഡിൽ എത്തിയേക്കാം. ഇത് ആഭ്യന്തര വെള്ളിവില കിലോയ്ക്ക് 2,80,000 മുതൽ 2,85,000 രൂപ എന്ന നിലവാരത്തിലേക്കു കുതിക്കുകയാണ്. ഈ കുതിപ്പു തുടർന്നാൽ വെള്ളി വില കിലോയ്ക്ക് 2,90,000 മുതൽ 2,95,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.
►അസംസ്കൃത എണ്ണവില
യുഎസും ഇസ്രയേലും ഇറാനെതിരേ വന്‍തോതിലുള്ള സൈനികനീക്കം ആരംഭിച്ചതോടെ ആഗോള എണ്ണവില കുത്തനെ ഉയരുകയാണ്. ഈ ആക്രമണങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ യുദ്ധമേഖലയാക്കി മാറ്റിയതോടെ, പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി തടസപ്പെടുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. യുഎസ് തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്നത് പാതയിലൂടെയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 72.48 ഡോളർ എന്ന നിലവാരത്തിലാണെങ്കിലും, വില വൈകാതെ 80 കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. നിലവിലെ സംഘർഷസാധ്യത കണക്കിലെടുത്ത് വ്യാപാരികൾ നാലു ഡോളർ മുതൽ എട്ട് ഡോളർ വരെ വാർ റിസ്ക് പ്രീമിയം (വിലവർധന) ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
►ഇന്ത്യയെ എങ്ങനെ ബാധിക്കാം?
ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൂടാതെ, രാജ്യത്തെ പ്രകൃതിവാതക ഉപഭോഗത്തിന്റെ പകുതിയോളവും വിദേശ വിതരണക്കാരില്‍നിന്നാണ് ലഭിക്കുന്നത്.
അസംസ്കൃത എണ്ണയുടെ സ്രോതസുകള്‍ വൈവിധ്യവത്കരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും, ഏകദേശം 40 ശതമാനത്തോളം വാങ്ങലുകളും ഇറാക്ക്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. ഇതില്‍ ഭൂരിഭാഗം കപ്പല്‍ ചരക്കുകളും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന നേരിയ വര്‍ധന പോലും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെയും അതുവഴി സാധനസാമഗ്രികളുടെ കടത്തുകൂലിയെയും ബാധിക്കും. ഇത് നേരിട്ട് പണപ്പെരുപ്പത്തിനു കാരണമാകും. ഇറക്കുമതിക്കായി കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കും. ഹോര്‍മുസ് കടലിടുക്കില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ അത് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.
Kerala
റായ്പുര്‍: 37-ാമത് ഫെഡറേഷന് കപ്പ് വോളിബോളില്‍ കേരളത്തിനു സ്വര്‍ണവും വെള്ളിയും. വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേസിനെ കീഴടക്കി കേരളം കിരീടം സ്വന്തമാക്കി.
25-22, 25-21, 25-22 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ഫൈനല്‍ ജയം. കഴിഞ്ഞ മാസം വാരാണസിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ഫൈനലിലും റെയില്‍വേസിനെ കീഴടക്കി കേരള വനിതകള്‍ കിരീടം സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം ഫൈനലില്‍ കേരളം തമിഴ്നാടിനോടു പരാജയപ്പെട്ടു; 22-25, 25-19, 18-25, 27-29.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,560 രൂപയിലും പവന് 1,16,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,965 രൂപയും 14 കാരറ്റ് സ്വർണവില ഗ്രാമിന് 9315 രൂപയും ഒമ്പത് കാരറ്റ് സ്വർണവില 6005 രൂപയുമാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച, രാവിലെ 1,520 രൂപ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും പവന് 2,120 രൂപ ഉയരുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വർണവില നിലവിൽ 5,000 ഡോളറിന് മുകളിലാണ്. റിക്കാർഡ് ഉയരത്തിൽ നിന്ന് ലാഭമെടുപ്പിൽ വില ഇടിഞ്ഞ സ്വര്‍ണം പതിയെ തിരിച്ചുകയറുകയാണ്.
അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഗ്രാമിന് 300 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
Business
മുംബൈ/ന്യൂയോർക്ക്: വെള്ളിവിലയിൽ വൻ കുതിച്ചുചാട്ടം. വെള്ളിയുടെ വില ഏകദേശം ഒമ്പത് ശതമാനം വർധിച്ച് റിക്കാർഡ് നിലവാരമായ 80 ഡോളറിലേക്ക് അടുത്തു. ഈ കുതിപ്പോടെ ഈ വർഷത്തെ വിലവർധനയിൽ വെള്ളി സ്വർണത്തെ മറികടന്നു. കഴിഞ്ഞ 12 മാസത്തിനിടെ വെള്ളിയുടെ വിലയിൽ 170 ശതമാനത്തിലധികം വരുമാനമാണ് നല്‍കിയിരിക്കുന്നത്. വെള്ളിയുടെ വില ഇന്ത്യയിൽ കിലോഗ്രാമിന് 2,50,000 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
അമൂല്യ ലോഹങ്ങളുടെ വിപണിയിലാകെ വിലവർധന പ്രകടമായി. റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്വർണവില ഒൗണ്‍സിന് സർവകാല റിക്കാർഡിലെത്തി. പ്ലാറ്റിനം വില 10 ശതമാനം ഉയർച്ചയോടെ റിക്കാർഡ് നിലവാരമായ 2454.12 ഡോളറിലെത്തി. പല്ലേഡിയം വിലയിലാണ് വൻ കുതിച്ചുചാട്ടം നടന്നത്. 14 ശതമാനത്തിലധികം വർധനയോടെ ഒൗണ്‍സിന് 1924.03 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
ശക്തമായ വ്യാവസായിക ആവശ്യം, വിതരണത്തിലുണ്ടായ ഇടിവ്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചത്, വീണ്ടും പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയെല്ലാമാണ് ഈ വർഷം വെള്ളിവിലയിൽ ആകർഷമായ നേട്ടമുണ്ടാക്കിയത്. കൂടാതെ എഐ ഡാറ്റാ സെന്ററുകളിൽ വെള്ളിയുടെ വർധിച്ചുവരുന്ന ഉപയോഗം, ഇറക്കുമതി തീരുവകളെ സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും ഈ വർഷം വെള്ളിയുടെ വില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ വർഷം സ്വർണവിലയിലുണ്ടായ ഏകദേശം 72 ശതമാനം വർധനയേക്കാൾ ഏറെ മുന്നിലാണ് വെള്ളിയുടെ കുതിപ്പ്.
വെള്ളിയുടെ വില അടുത്ത വർഷം 100 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യകത അതിന്റെ വിതരണത്തേക്കാൾ കൂടുതലായിരുന്നു. തുടർച്ചയായ നാലാം വർഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് വിപണിയിൽ 148.9 മില്യണ്‍ ഒൗണ്സിന്റെ കുറവിനു കാരണമായി.
സ്വർണം, പ്ലാറ്റിനം...
ഫെഡറൽ റിസർവ് നയങ്ങളിലെ ഇളവുകൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, ഇടിഎഫുകളെ വർധിച്ച നിക്ഷേപം, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന പ്രവണത എന്നിവയുടെ പിന്തുണയോടെ 1979നുശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനത്തിലേക്കാണ് സ്വർണം കുതിക്കുന്നത്. അതേസമയം, വിതരണത്തിലെ കുറവ്, അമേരിക്കയുടെ നിർണായക ധാതു എന്ന പദവി, ശക്തമായ വ്യാവസായിക ആവശ്യകത എന്നിവ വെള്ളിക്കു ഗുണമായി.
പ്ലാറ്റിനവും പല്ലേഡിയവും വ്യാപകമായി വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്‍വെർട്ടറുകളിൽ ഉപയോഗിക്കുന്നു. വിതരണത്തിലുണ്ടായ കുറവ്, തീരുവ അനിശ്ചിതത്വം, നിക്ഷേപകർ സ്വർണത്തിൽനിന്ന് മാറി മറ്റു ലോഹങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നിവയാണ് ഈ ലോഹങ്ങളുടെ വിലയിൽ കുതിപ്പുണ്ടാക്കിയത്. പ്ലാറ്റിനത്തിന്റെ വിലയിൽ ഈ വർഷം ഏകദേശം 165 ശതമാനം വർധനയും പല്ലേഡിയത്തിന്റേത് 90 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.
Business
മുംബൈ: ഇന്നലെ വെള്ളി വിലയിൽ വൻ കുതിപ്പ്. ആഗോള വിപണിയിലെ മുന്നേറ്റത്തിലും ഉയർന്ന ആവശ്യകതയിലും വെള്ളിയുടെ വില എല്ലാ റിക്കാർഡും ഭേദിച്ച് മുന്നേറുകയാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി ഫ്യൂച്ചേഴ്സ് വില കിലോയ്ക്ക്2,14,534 എന്ന റിക്കാർഡ് നിലവാരത്തിലെത്തി.
അടുത്തകാലത്തെ ഏറ്റവും മികച്ച വാർഷിക പ്രകടനങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് സിൽവർ വില 2.7 ശതമാനം വർധിച്ച് ഔൺസിന് 69.44 ഡോളർ എന്ന റിക്കാർഡ് ഉയരത്തിലെത്തി. ഈ വർഷം ഇതുവരെ വെള്ളിയുടെ വിലയിൽ 138 ശതമാനത്തിന്റെ വമ്പിച്ച വർധനവാണ് രേഖപ്പെടുത്തിരിക്കുന്നത്.
2025 പൂർത്തിയാകാൻ രണ്ടാഴ്ച മാത്രമുള്ളപ്പോൾ വെള്ളിയുടെ ഗതി നിക്ഷേപകരും വ്യാപാരികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഈ വർഷം തീരുംമുന്പേ വെള്ളി കിലോയ്ക്ക് 2,25,000 കടക്കുമെന്ന പ്രതീക്ഷയിലാണിവർ.
യുഎസ് ഫെഡറൽ റിസർവ് അടുത്ത വർഷവും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആഗോള തലത്തിലെ സൂചനകളും വെള്ളിയുടെ വില വീണ്ടും ഉയരുന്നതിന് ആക്കം കൂട്ടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
വെള്ളിയുടെ ലഭ്യത കുറഞ്ഞത്, സോളാർ പാനൽ നിർമാണത്തിന് വെള്ളിയടെ ആവശ്യകത, ഇന്ത്യയിലേക്ക് ഇറക്കുമതിയിലുണ്ടായ വർധന, സിൽവർ ഇടിഎഫുകളിലേക്കു തുടർച്ചയായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് വെള്ളിയുടെ വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.
Business
മുംബൈ: വെള്ളിയുടെ വില സ്വർണത്തേക്കാൾ വേഗത്തിൽ കുതിക്കുന്നു. ഇന്ത്യയിൽ വെള്ളി വില രണ്ടു ലക്ഷത്തെ ഉറ്റുനോക്കി മുന്നേറുകയാണ്. ഇന്ത്യൻ വിപണിയിൽ ഒരുകിലോ വെള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 1,84,727 രൂപയിലെത്തി. 3,126 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
സ്വർണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 1,30,766 ആയി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ശക്തമായ ആവശ്യകതയാണ് ഈ രണ്ടു അമൂല്യലോഹങ്ങളുടെ വില ഉയർത്തുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ അഭൂതപൂർവമായ ഇടിവ് ഈ ലോഹങ്ങളുടെ വില ഉയരാൻ കാരണമായെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 2026 ഫെബ്രുവരിയിലെ സ്വർണ ഫ്യൂച്ചറുകൾ 1,007 രൂപ (0.78%) വർധിച്ച് 10 ഗ്രാമിന് 1,30,766 രൂപയിലെത്തി. എംസിഎക്സിൽ, വെള്ളി ഫ്യൂച്ചറുകൾ അഭൂതപൂർവമായ നിലവാരത്തിലെത്തി. വെളുത്ത ലോഹത്തിനായുള്ള 2026 മാർച്ചിലെ കരാർ 3,126 രൂപ (1.72%) ഉയർന്ന് കിലോഗ്രാമിന് 1,84,727 രൂപയിലെത്തി.
അടുത്ത ആഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വ്യാപകമായ പ്രതീക്ഷയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം, വെള്ളി ഫ്യൂച്ചറുകൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
ഡിസംബറിൽ, കോമെക്സിലെ സ്വർണ ഫ്യൂച്ചറുകൾ ഒൗണ്‍സിന് 29.3 ഡോളർ (0.7 %) ഉയർന്ന് 4,215.9 ഡോളറിലെത്തി. 2026 ഫെബ്രുവരിയിലെ ഫ്യൂച്ചറുകൾ ഒൗണ്‍സിന് 39.3 ഡോളർ (0.93%) വർധിച്ച് 4,260.1 ഡോളറിലെത്തി.
2025ൽ വെള്ളിയിൽ വലിയ കുതിപ്പാണുണ്ടായത്. 95 ശതമാനത്തിന് മുകളിലാണ് വർധനയുണ്ടായത്. മറ്റേതൊരു നിക്ഷേപത്തിലേക്കാൾ നേട്ടം തരാൻ വെള്ളിക്ക് സാധിക്കുന്നു. ആഭരണമായും നിക്ഷേപമായും മാത്രമല്ല വെള്ളിയുടെ സാധ്യത. ശക്തമായ വ്യാവസായിക ഡിമാൻഡ്, നിലനിൽക്കുന്ന ആഗോള വിതരണ കമ്മി എന്നിവയെല്ലാം വെള്ളിയുടെ കുതിപ്പിനു കാരണമാകുന്നു.
ആഗോളതലത്തിൽ വെള്ളിയുടെ 60 ശതമാനത്തോളം വ്യാവസായിക ഉപയോഗത്തിനാണ്. വെള്ളിക്ക് മികച്ച വൈദ്യുത ചാലകത ഉള്ളതിനാൽ സൗരോർജ വ്യവസായത്തിൽ സോളാർ പാനൽ നിർമാണത്തിന് അത്യന്താപേക്ഷിതമാണ്. 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും വൈദ്യുത വാഹനങ്ങൾ മുതൽ കൃത്രിമ ഉപഗ്രഹങ്ങൾ വരെയുള്ളവയിൽ വെള്ളി അവശ്യഘടകമാണ്.