പി. ഭാസ്കരൻ-ബാബുരാജ് ടീമും വി. ദക്ഷിണാമൂർത്തിയും മറ്റും ഒരുക്കിയ നിരവധി ഗാനങ്ങൾ കേട്ട് എസ്. ജാനകിയുടെ ആരാധകനായി മാറുകയും അവരെ ഒരുനോക്കു കാണാൻ ആഗ്രഹിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.
പക്ഷേ, കാലം എനിക്കു സമ്മാനിച്ചത് പ്രതീക്ഷിക്കാത്ത അനുഗ്രഹമാണ്. 26-ാം വയസിൽ ഒരു സിനിമയ്ക്കുവേണ്ടി ഞാൻ ഗാനങ്ങളെഴുതി. ഒന്നും രണ്ടുമല്ല 10 ഗാനങ്ങൾ. അവയിൽ മൂന്നു ഗാനങ്ങളിൽ ജാനകിയമ്മയുടെ ശബ്ദമുണ്ടായിരുന്നു.
ഞാൻ ആദ്യമായെഴുതിയ ചലച്ചിത്രഗാനത്തിന് ശബ്ദം നൽകിയത് യേശുദാസും എസ്. ജാനകിയുമായിരുന്നു. “താമരത്തോണിയിൽ താലോലമാടി’’ എന്നാരംഭിക്കുന്ന ഗാനം.
പിന്നീട് എത്രയോ ഗാനങ്ങൾ അവരുടെ കണ്ഠമാധുരിയൽ പുറത്തുവന്നു. അവയിൽ ചിലതുമാത്രം ചൂണ്ടിക്കാണിക്കട്ടെ. ‘ചിരിക്കുന്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും/കരയുന്പോൾ കൂടെക്കരയാൻ നിൻനിഴൽ മാത്രം വരും...’ കടൽ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ആ ഗാനത്തിനു സംഗീതം നൽകിയത് എം.ബി. ശ്രീനിവാസനായിരുന്നു.
‘കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ’ (സംഗീതം-വി. ദക്ഷിണാമൂർത്തി). ‘മനസിലുണരൂ ഉഷഃസന്ധ്യയിൽ/ മായാമോഹിനീ സരസ്വതീ...’(ചിത്രം- മറുനാട്ടിൽ ഒരു മലയാളി. യേശുദാസ്, എസ്. ജാനകി. സംഗീതം- വി. ദക്ഷിണാമൂർത്തി) ‘ആ നിമിഷത്തിൻ നിർവൃതിയിൽ/ ഞാനൊരു ആവണിത്തെന്നലായ് മാറി..’ (ചന്ദ്രകാന്തം, സംഗീതം എം.എസ്. വിശ്വനാഥൻ). ഞാനെഴുതിയ 150ഓളം ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട്.
എസ്. ജാനകിയെ മറ്റു ഗായികമാരിൽനിന്നു വ്യത്യസ്തയാക്കുന്നത് ആലാപനത്തിൽ അവർ നൽകുന്ന ഭാവഭംഗിയാണ്. ഓരോ അക്ഷരത്തിലും അവരുടെ ആത്മാർഥതയുടെ തുടിപ്പുണ്ടാകും.
പി. ഭാസ്കരൻ-ബാബുരാജ് ടീമിനുവേണ്ടി അവർ പാടിയ അനശ്വരഗാനങ്ങൾ ഇന്നും മലയാളിയുടെ ഓർമയിൽനിന്നു മാഞ്ഞിട്ടില്ല. ആദ്യകാലത്ത് ദേവരാജൻ മാസ്റ്ററും മികച്ച ഗാനങ്ങൾ അവർക്കു നൽകിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, അർജുനൻ തുടങ്ങിയവരും ജാനകിയുടെ ആലാപന സൗന്ദര്യം പ്രയോജനപ്പെടുത്തി. തമിഴിൽ എം.എസ്. വിശ്വനാഥനും ഇളയരാജയും ജാനകിയമ്മയ്ക്കു പ്രാധാന്യം കൊടുത്ത സംഗീതസംവിധായകരാണ്.
തെലുങ്കുനാട്ടിൽ ജനിച്ചെങ്കിലും നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും എസ്. ജാനകി ഒരുപോലെ അംഗീകരിക്കപ്പെട്ടു. എങ്കിലും അവർക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ ഭാഷ കന്നഡയാണ്. ജനിച്ച ആന്ധ്രയിലോ വളർന്ന മദ്രാസിലോ അല്ലാതെ, അവരുടെ അന്ത്യനിദ്ര കർണാടകത്തിലായത് കാലത്തിന്റെ തീരുമാനമായിരിക്കാം.