ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ മുന്നറിയിപ്പുമായി സുപ്രീംകോടതി. സ്ഥിതി വളരെ ഗുരുതരമാണെന്നും ഇതു സ്ഥിരമായ നാശം വരുത്തിവയ്ക്കുമെന്നും സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് കോടതി മുന്നറിയിപ്പു നൽകി.
മലിനീകരണത്തിന്റെ അപകടത്തെക്കുറിച്ചു സൂചിപ്പിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹയും അതുൽ എസ്. ചന്ദ്രൂക്കറും, അഭിഭാഷകരോട് കോടതിയിൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ കോണ്‍ഫറൻസിലൂടെ ഓണ്‍ലൈനായി വാദം നടത്താനും ആവശ്യപ്പെട്ടു.
ഒരു വാദംകേൾക്കലിനിടെ, അഭിഭാഷകർ എന്തിനാണ് നേരിട്ട് ഹാജരാകുന്നതെന്നും വെർച്വലായി വാദം കേൾക്കുന്ന സംവിധാനം ഉപയോഗിക്കാനും മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കോടതി ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷകർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞെങ്കിലും മാസ്കുകൾ മാത്രം പോരെന്നും വിഷയം ചീഫ് ജസ്റ്റീസുമായി ചർച്ച ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, ഡൽഹിയിലെ മലിനീകരണം തുടർച്ചയായ മൂന്നാം ദിവസവും "ഗുരുതര’വിഭാഗത്തിൽ തുടരുകയാണ്. 404 ആയിരുന്നു നഗരത്തിലെ ഇന്നലത്തെ ശരാശരി വായുഗുണനിലവാരം (എക്യുഐ).