ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി മരീനെ വീണ്ടും നിയമിച്ചു. 2017 മുതൽ 2021 വരെ ടീമിന്റെ പരീശിലകനായിരുന്നു ഡച്ചുകാരനായ മരീൻ. ഹരേന്ദ്ര സിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യ മരീനെ തിരികെ എത്തിച്ചത്.
2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകളെ നാലാം സ്ഥാനത്തെത്തിച്ചതും ടീമിനെ ആദ്യമായി ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിച്ചതും മരീനായിരുന്നു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നിൽക്കണ്ടാണ് ഈ നിയമനം.
ടീമിലെ പല താരങ്ങളെയും നേരത്തെ തന്നെ അടുത്തറിയാവുന്ന മരീന്റെ മടങ്ങിവരവ് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഹോക്കിക്ക് വലിയ ആശ്വാസമാണ്. ഹരേന്ദ്ര സിംഗിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കാതിരിക്കാനാണ് ഹോക്കി ഇന്ത്യ ഇത്ര വേഗത്തിൽ ഈ നിയമനം നടത്തിയത്.
ടീമിന്റെ ഫിറ്റ്നസിന് മുൻഗണന നൽകുന്ന മരീന്റെ ശൈലി പഴയ വിജയങ്ങൾ ആവർത്തിക്കാൻ സഹായിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിർക്കി പറഞ്ഞു.