ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനഞ്ചുകാരിയെ യുവാവ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിൽ ഷാനവാസ് (30) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്ന് അടുത്തുള്ള കടയിൽ പാൽ വാങ്ങാൻ ഇറങ്ങിയതായിരുന്നു ഖുശി എന്ന പെൺകുട്ടി. ഈ സമയം ഷാനവാസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെത്തിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതി ഖുശിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ മഞ്ജു പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഖുശി ഷാനവാസിന്റെ മർദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ചോദ്യം ചെയ്യലിൽ ഷാനവാസ് കുറ്റം നിഷേധിച്ചു. പെൺകുട്ടിയെ താൻ തള്ളിയിട്ടതല്ലെന്നും, ഖുശി സ്വയം നാലാം നിലയിലേക്ക് പോയതാണെന്നുമാണ് പ്രതിയുടെ വാദം. ഈ സമയം ഇയാൾ താഴത്തെ നിലയിലായിരുന്നുവെന്നും, ഷാനവാസിനോട് ശീതളപാനീയം വാങ്ങിത്തരാൻ പെൺകുട്ടി വിളിച്ചു പറയുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.