വാഷിംഗ്ടൺ ഡിസി: നിർമിതബുദ്ധി (എഐ) അനിയന്ത്രിതമായും വേഗത്തിലും വികസിപ്പിക്കുന്നത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യവംശത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാമെന്നും അതിനാൽ സാങ്കേതികവിദ്യയുടെ വികസനവേഗം കുറയ്ക്കണമെന്നും പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്യുടെ മുന്നറിയിപ്പ്.
എഐ സാങ്കേതികവിദ്യ സ്വയം മെച്ചപ്പെടാനുള്ള ശേഷി കൈവരിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യം പോകുമെന്നും ശനിയാഴ്ച എക്സിൽ പങ്കുവച്ച വിശദമായ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആന്ത്രോപിക്കിൽനിന്ന് അടുത്തിടെ രാജിവച്ച ഗവേഷകൻ ജേക്കബ് കോക്സന്റെ മുന്നറിയിപ്പിനോടും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ അമോഡെയ് യോജിച്ചു. എഐ നിർമിക്കുന്നവർതന്നെ ഇത് മനുഷ്യവംശത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നായിരുന്നു കോക്സന്റെ വെളിപ്പെടുത്തൽ.
കൂടാതെ, ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ എന്ന എഐ മോഡൽ ആയുധവികസനത്തിനും സൈബർ ആക്രമണങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽക്കൂടിയാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്.
എഐ വികസനം പൂർണമായി നിർത്താനല്ല; മറിച്ച്, സുരക്ഷാ മുൻകരുതലുകൾക്കും ഗവേഷണങ്ങൾക്കും കൂടുതൽ സമയം നൽകാനാണ് ഈ വേഗനിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, ചൈന പോലുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്കയ്ക്കുള്ള സാങ്കേതിക മുൻതൂക്കം നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ജനാധിപത്യ രാജ്യങ്ങൾ ഈ വേഗനിയന്ത്രണം നടപ്പിലാക്കേണ്ടതെന്നും അമോഡെയ് കൂട്ടിച്ചേർത്തു.
സ്വതന്ത്ര നിരീക്ഷണ സംവിധാനം കൊണ്ടുവരുന്നതിനെയും അമോഡെയുടെ നിർദേശങ്ങളെയും പിന്തുണച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എക്സ് എഐ മേധാവി ഇലോൺ മസ്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.