ബ്രിട്ടൻ: യുവതലമുറയെ പുകയിലവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ 'ടുബാക്കോ ആൻഡ് വേപ്പ്സ് ബിൽ' നിയമമാക്കാനൊരുങ്ങി ബ്രിട്ടൻ. ഭാവിതലമുറയ്ക്ക് സിഗരറ്റ് വാങ്ങുന്നത് പൂർണമായും നിരോധിക്കുന്ന ഈ നിയമം, ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും പാസാക്കി. ഇനി രാജാവിന്റെ ഔദ്യോഗിക അനുമതി കൂടി ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.
യുകെ ഗവൺമെന്റ് നടപ്പിലാക്കുന്ന ഈ നിയമം സിഗരറ്റ് വിൽപ്പന ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. 2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് ബ്രിട്ടനിൽ ഇനി ഒരിക്കലും നിയമപരമായി സിഗരറ്റ് വാങ്ങാൻ സാധിക്കില്ല.
സിഗരറ്റ് വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഓരോ വർഷവും ഓരോ വയസ് വീതം ഉയർത്തും. ഇതിലൂടെ ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ എന്നന്നേക്കുമായി അപ്രാപ്യമാകും.
കാൻസർ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കുക വഴി ബ്രിട്ടീഷ് ആരോഗ്യ മേഖലയായ എൻഎച്ച്എസിന്റെ ഭാരം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സിഗരറ്റിന് പുറമേ ഇലക്ട്രോണിക് സിഗരറ്റുകൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുന്നുണ്ട്.