കോതമംഗലം: ബംഗ്ലാദേശിലേക്കു തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശി കോതമംഗലത്തു പിടിയിൽ. ആയുധക്കടത്ത് കേസിലെ പ്രതി പശ്ചിമ ബംഗാൾ ദക്ഷിൻ സുന്ദർപുർ സ്വദേശി സാബിർ അലി മോണ്ടൽ (39) ആണ് അറസ്റ്റിലായത്.
കോതമംഗലം ആയക്കാടുനിന്ന് ശനിയാഴ്ച വൈകുന്നേരമാണ് പ്രതി പൊലിസ് പിടിയിലായത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ബംഗാൾ പൊലിസിന് കൈമാറും. പശ്ചിമ ബംഗാളിൽനിന്നു തോക്കുകൾ കടത്തിയ കേസിൽ ആറുപേരെ ബംഗാൾ പൊലിസ് പിടികൂടിയിരുന്നു. പ്രതി സാബിർ അലി മോണ്ടൽ അവിടെനിന്നും പൊലിസിനെ വെട്ടിച്ച് കേരളത്തിലേക്ക് കടക്കുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൃക്കാരിയൂർ ആയക്കാട് ഉണ്ടെന്നു വ്യക്തമായത്. പ്രതി സാബിർ ആയക്കാടുള്ള ഇതരസംസ്ഥാന തൊഴിലാളിയോട് ജോലി വേണമെന്നാവശ്യപ്പെട്ട് ഫോൺ ചെയ്തതാണു പൊലിസിന് പ്രതിയിലേക്കെത്താൻ സൂചന ലഭിച്ചത്. ഇതോടെ പൊലിസ് ആയക്കാടേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
കോതമംഗലം എസ്എച്ച്ഒ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.