തിരുവനന്തപുരം: മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ സാമൂഹിക സംഘടനകളുമായും ചർച്ച നടത്തുമെന്നു മന്ത്രി എം.ലിജു.
ബാലൻസ്ഡ് മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വ്യക്തികളുടെയും അഭിപ്രായങ്ങൾ കേൾക്കും. ഓണം കഴിഞ്ഞാലുടൻ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങും. വേഗത്തിൽ പൂർത്തിയാക്കും. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റേയും ഇതുസംബന്ധിച്ച നയവും നിർണായകമാകും.
വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലടക്കം നയത്തിൽ കൃത്യമായ നിർദേശങ്ങളുണ്ടാകും. ബിവറേജസ് കോർപറേഷൻ നഷ്ടത്തിലായതിന് കഴിഞ്ഞ സർക്കാർ ഗാലനേജ് ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാരണം.
ലാഭ വിഹിതത്തിൽ നിന്നും റിസർവ് ഫണ്ടിൽ നിന്നും പണം കഴിഞ്ഞ സർക്കാർ തട്ടിയെടുത്തതാണ് ബെവ്കോയെ നഷ്ടത്തിലാക്കിയത്. ബെവ്കോയെ പ്രഫഷണലാക്കാൻ നടപടി സ്വീകരിക്കും. ട്രാവൻകൂർ ഷുഗേഴ്സിനും മലബാർ ഡിസ്റ്റിലറീസിനെയും പ്രഫഷണലാക്കുമെന്നും മന്ത്രി പറഞ്ഞു.