“എടാ, കുറച്ചുകൂടി തിരിക്ക്... വലത്തോട്ടല്ല, ഇടത്തോട്ടു തിരിച്ചു നോക്ക്... ആ നിര്‍ത്ത്, നിര്‍ത്ത്. ക്ലിയറായി; താഴേക്കു പോരേ” - ടെറസിനു മുകളില്‍ ഒരാള്‍ നിന്ന് ആന്റിനയുടെ പൈപ്പ് പിടിച്ചുതിരിക്കും. ടിവിക്ക് മുന്നിലിരിക്കുന്നവര്‍ ഉറക്കെ വിളിച്ചുപറയും. കാറ്റൊന്നു വീശിയാല്‍ ചിത്രം മഞ്ഞുവീഴ്ച പോലെ മങ്ങും.
വീണ്ടും തിരിച്ചാല്‍ പ്ലാറ്റിനിയും സീക്കോയും സോക്രട്ടീസുമെല്ലാം തെളിഞ്ഞുവരും. അത്തരമൊരു കാലത്തിന്റെ ഓര്‍മകളിലേക്കാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും റിട്ട. പോലീസ് കമന്‍ഡാന്റുമായ സി.വി. പാപ്പച്ചന് കൂട്ടിക്കൊണ്ടുപോയത്. പാപ്പച്ചന്റെ വാക്കുകളിലേക്ക്:
“അന്നൊക്കെ നമ്മുടെ നാട്ടില്‍ ടെലിവിഷന്‍ അപൂര്‍വം. ഞാന്‍ അന്ന് പോലീസ് ടീമില്‍ കയറിയിട്ടേയുള്ളൂ. ഞങ്ങളുടെ നാട്ടിലെ സീനിയര്‍ കളിക്കാരന് കെ.എച്ച്. വര്‍ഗീസേട്ടന്റെ വീട്ടിലിരുന്നാണു ഞങ്ങള്‍ ലോകകപ്പ് കണ്ടത്. അന്നൊക്കെ ഭയങ്കര ആകാംക്ഷയാണ്. ഒരു സെക്കന്‍ഡ് പോലും ശ്രദ്ധ മാറില്ല. കണ്ണുതുറിച്ചു ടിവിയിലേക്ക് നോക്കിയിരിക്കും.
1986 ലോകകപ്പിലെ ഫ്രാന്‍സ് x ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. ജന്മദിനത്തില് ഫ്രഞ്ച് ഇതിഹാസം പ്ലാറ്റിനി എടുത്ത കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പറന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച ഫ്രാന്‍സ് ടീം ഒന്നാകെയുള്ള ഓട്ടം ഇന്നും മനസില്‍നിന്ന് മായുന്നില്ല”
ഓപ്പണ്‍ മാര്‍ക്കറ്റ്
“അന്നത്തെയും ഇന്നത്തെയും ടീമുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അന്നത്തെ ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ ടീമുകളെല്ലാം പവര്‍ ഗെയിമാണ് കളിച്ചിരുന്നത്. വ്യക്തിപരമായ പ്രകടനങ്ങള്‍ക്ക് അന്ന് ഏറെ പ്രസക്തി ഉണ്ടായിരുന്നു. അന്നത്തെ ലോകകപ്പ് എന്നാല്‍ കളിക്കാരുടെ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ആയിരുന്നു. ലോകകപ്പ് പെര്‍ഫോമന്‍സിലൂടെയാണ് യൂറോപ്യന്‍ ലീഗും മറ്റു പ്രധാന ലീഗുകളും കളിക്കാനുള്ള താരങ്ങളെ ക്ലബ്ബുകള്‍ തെരഞ്ഞെടുത്തിരുന്നത്. ഇവിടെയും അങ്ങനെ തന്നെയായിരുന്നു.
സന്തോഷ് ട്രോഫി പെര്‍ഫോമന്‍സ് നോക്കിയാണ് കോല്‍ക്കത്ത, ഗോവന്‍ ക്ലബ്ബുകള്‍ താരങ്ങളെ റാഞ്ചിയിരുന്നത്. അതുകൊണ്ടുതന്നെ മരിച്ചുകളിക്കുന്ന പ്രവണത അന്നുണ്ടായിരുന്നു. കൗണ്ടര്‍ അറ്റാക്ക്, ഫാസ്റ്റ് ഗെയിം അതായിരുന്നു പ്രത്യേകത. ഇന്ന് ക്ലബ്ബുകള്‍ക്കാണ് യൂറോപ്പില്‍ പ്രാധാന്യം. അതിലുള്ളവരാണ് ദേശീയ ടീമില്‍ കളിക്കാന്‍ വരുന്നത്. പലരും ടീമുമായി സിങ്കാവാന്‍ സമയമെടുക്കും. ഇറ്റലി മൂന്നു തവണയായി ലോകകപ്പിനില്ല. ഇത്തവണ 48 ടീമുകള്‍ ആയതോടെ എട്ട് ഏഷ്യൻ ടീമുകൾ ക്വാളിഫൈ ചെയ്യുമ്പോഴാണ് ഇറ്റലി പോലൊരു ടീം ഇല്ലെന്നതു വിചിത്രം”
മെസിയെന്നാല്‍ മിശിഹ
“പഴമയുടെയും പുതുമയുടെയും സമന്വയമാണ് ഫുട്ബോള്‍ മിശിഹയെന്ന് ഏവരും വിശേഷിപ്പിക്കുന്ന മെസി. 30 - 40 മീറ്റര്‍ ആറോ ഏഴോ പേരെ ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്ക് ഗോളടിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ട്. ഒപ്പം ചെറിയ ഗ്യാപ്പിലൂടെ പാസുകള്‍ നല്കി തിരിച്ചെടുത്തും നാലഞ്ചുപേര് വരിഞ്ഞുമുറുക്കുമ്പോഴും അവരെയെല്ലാം വകഞ്ഞൊഴിഞ്ഞ് സ്വന്തമായി ലക്ഷ്യത്തിലേക്ക് ഷൂട്ട് ചെയ്യാനും അദ്ദേഹത്തിന് ഈ 38-ാം വയസിലും കഴിയുന്നുണ്ട്.
നിര്‍ലോഭമായി അസിസ്റ്റ് നല്കുന്നുവെന്നതാണ് സഹകളികാര്‍ക്ക് അദ്ദേഹത്തോടിത്ര പ്രിയം. ആദ്യ രണ്ടു ലോകകപ്പുകളില്‍ അദ്ദേഹത്തിനു പന്ത് നല്കാന് സീനിയറായ സഹതാരങ്ങള്‍ക്ക് വൈമുഖ്യമായിരുന്നു. കുറച്ചുകാലമായി അതില്ല. അദ്ദേഹത്തിന് പന്ത് കൊടുത്താല്‍ അത് ടീമിനു ഗുണമായി ഭവിക്കുമെന്ന് അവര്‍ക്കറിയാം.കോച്ചുപോലും അദ്ദേഹത്തെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. സഹ കളിക്കാര്‍ക്കും അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. റൊണാള്‍ഡോ അങ്ങനെയല്ല. ഒറ്റയ്ക്ക് ഗോളടിക്കാനായി ഓളിയിട്ടു നടക്കുകയാണ്. അതാണു വ്യത്യാസം”.
ഇത്തവണ
“ഫ്രാന്‍സിനും സ്പെയിനും എന്നപോലെ അര്‍ജന്റീനയ്ക്കും ബ്രസീലിനുമെല്ലാം ഇത്തവണ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെയും തള്ളിക്കളയാനാവില്ല. പ്രഗത്ഭരുണ്ടെങ്കിലും കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കം അറിയണമെങ്കില്‍ കളി കാണണ്ടേ”- പാപ്പച്ചന് പറഞ്ഞുനിര്‍ത്തി.