കൽപ്പറ്റ: മണ്ണ് ഖനനം ചെയ്യുക വഴി മാനന്തവാടി ഗവ. കോളജിന് സമീപമുള്ള വീടിന് ഭീഷണിയായ സ്ഥലത്ത് ഒരു മാസത്തിനുള്ളിൽ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
നിലവിൽ മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് ബാക്കിയുള്ള മണ്ണ് കൂടി നീക്കം ചെയ്യാൻ തനിക്ക് അനുമതി നൽകുകയാണെങ്കിൽ എത്രയും വേഗം സംരക്ഷണഭിത്തി നിർമിക്കാമെന്ന് സ്ഥലം ഉടമ കമ്മീഷനെ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ സംരക്ഷണ ഭിത്തി നിർമിച്ച് പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മണ്ണ് നീക്കം ചെയ്യാനുള്ള ട്രാൻസ്പോർട്ട് പെർമിറ്റ് പുതുക്കി നൽകാൻ സ്ഥലം ഉടമ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച അപേക്ഷയിൽ എത്രയും വേഗം നടപടി സ്വീകരിച്ച് പെർമിറ്റ് നിയമാനുസരണം പുതുക്കി നൽകാൻ കമ്മീഷൻ മാനന്തവാടി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
ട്രാൻസ്പോർട്ട് പെർമിറ്റ് പുതുക്കി കിട്ടി ഒരു മാസത്തിനകം പരാതിക്കാരിക്ക് സംരക്ഷണഭിത്തി നിർമിക്കാൻ സ്ഥലം ഉടമ തയാറാകണമെന്നും ഉത്തരവിൽ നിർദേശിച്ചു.മാനന്തവാടി സ്വദേശിനി അംബികാ വർമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.