ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ സോളാർ തൂക്കുവേലിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നിർമാണ ചുമതലയുള്ള കെൽ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. നിലവിൽ പുരോഗമിക്കുന്നതും പൂർത്തിയാക്കേണ്ടതുമായ പ്രവൃത്തികളുടെ അവലോകനം നടത്തി. രണ്ടാംകടവിലും എടപ്പുഴയിലും പുരോഗമിക്കുന്ന പ്രവൃത്തികളെക്കുറിച്ച് യോഗം വിലയിരുത്തി. തൊഴിലാളികളുടെ കുറവു പരിഹരിക്കാൻ പ്രദേശവാസികളെ ജോലിക്കെടുത്തുകൊണ്ട് 31നകം പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
പ്രവൃത്തി പൂർത്തീകരിക്കാൻ ബാക്കിയുള്ള കളിതട്ടുപാറ, അട്ടയൊലി, ഏഴാംകടവ് വരെയുള്ള ഭാഗങ്ങൾ അടിക്കാടുകൾ തെളിക്കുന്നതിന് ആവശ്യമായ തുക ഗുണഭോക്താക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അടിക്കാടുകൾ വെട്ടുന്നതിനൊപ്പം വേലിയുടെ നിർമാണവും ഒന്നിച്ച് പൂർത്തിയാക്കുന്നതും യോഗത്തിൽ ധാരണയായി
ഇപ്പോൾ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഡബിൾലൈൻ തൂക്കുവേലികൾ പ്രധാനമായും ആന പോലുള്ള വലിയ മൃഗങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ്.
ഇതോടൊപ്പം അപകടകാരികളായ ചെറിയ മൃഗങ്ങളെ തടയുന്നതിനായി സമാന്തര ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. കച്ചേരിക്കടവ് പാലം മുതൽ ഫെൻസിംഗ് ഇല്ലാത്ത 400 മീറ്റർ സ്ഥലം ആന കയറാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് ഫണ്ട് വകയിരുത്തും.
ഇതുവഴി ആനകൾ പ്രവേശിച്ചാൽ മറ്റ് സ്ഥലങ്ങളിലെല്ലാം വേലി നിർമാണം പൂർത്തിയായ സഹചര്യത്തിൽ തിരികെ തുരത്തുക ദുഷ്കരമായ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കും. പ്രദേശവാസിയുടെ എതിർപ്പിനെ തുടർന്ന് പാലത്തുംകടവിൽ ബാരപ്പുഴയോട് ചേർന്ന് ഒഴിവായി പോയ 200 മീറ്റർ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വേലിയുടെ തുടർപരിപാലനത്തിന് പഞ്ചായത്ത് വകയിരുത്തുന്ന തുക കൂടാതെ വനംവകുപ്പിന്റെ ഫണ്ട് കൂടി നൽകണമെന്ന് ഡിഎഫ്ഒയോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.
യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, പഞ്ചായത്തംഗങ്ങളായ, ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, കെ. ഷാജി, ഷീൻ കൂനങ്കിൽ, അനുപമ ജോസ്, ലൈലാമ്മ മാത്യു, കൊട്ടിയൂർ റേഞ്ചർ നിധിൻരാജ്, ഫോറസ്റ്റ് ഇരിട്ടി സെക്ഷൻ ഓഫീസർ സുനിൽകുമാർ, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.