തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിഷയങ്ങൾ പരിഗണിക്കാൻ നാളെയും പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ഇതിനു ശേഷം 25നും മന്ത്രിസഭാ യോഗം ചേരും.
സംസ്ഥാനത്തെ ബാറുകളുടെ സമയപരിധി കൂട്ടിയ വിഷയം ഇന്നലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ആയില്ലെന്നാണു വിവരം.
ആരോടും ആലോചിക്കാതെ മദ്യശാലകളുടെ സമയപരിധി ഉയർത്തിയ നടപടിയിൽ സിപിഐ മന്ത്രിമാർക്ക് അടക്കം എതിർപ്പുണ്ട്. എന്നാൽ, പാർട്ടിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിഷയം മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ ഉന്നയിക്കാൻ സാധ്യത. എക്സൈസ് വകുപ്പിന്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും അഭിപ്രായം.
സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നതും മന്ത്രിസഭയിൽ വരേണ്ടതാണ്. ഇതും നീളുകയാണ്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള ഒട്ടേറെ ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളുടേതായിട്ടുണ്ട്.
വരും ദിവസങ്ങളിലെ മന്ത്രിസഭാ യോഗങ്ങളുടെ പരിഗണനയിൽ ഇതും എത്തിയേക്കും.