Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialStory

Sunday Special

കണ്ണന്‍റെ കരിവീരന്മാർക്ക് സുഖചികിത്സ 

തോരാമഴ പെയ്ത് അകവും പുറവും തണുക്കുന്ന മിഥുനം, കർക്കടകമാണ്   ആനകൾക്കും  ചികിത്സാകാലം. ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ 35   ഗജവീരന്മാർ  ഈ മാസം സുഖചികിത്സയിലാണ്. ആനകളുടെ ആയുരാരോഗ്യത്തിന്  ജൂലൈ ഒന്നു മുതൽ 30 വരെ ചിട്ടയിലാണ് ചികിത്സ. ആനകളുടെ തൂക്കത്തിന് അനുസരിച്ചാണ് ഒൗഷധക്കൂട്ടുകൾ ചേർത്ത ഭക്ഷണക്രമം നിശ്ചയിക്കുന്നത്. ആനയൊന്നിന് ശരാശരി  മൂന്ന് കിലോ അരിയുടെ ചോറിനൊപ്പം ചെറുപയർ, മഞ്ഞൾപ്പൊടി, ച്യവനപ്രാശം, മിനറൽ മിക്സ്ചർ, ടോണിക് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് മരുന്നുരുള തയാറാക്കുന്നത്. 

കരിദേഹമാകെ നനച്ച്,  കല്ലും ചെത്തി മിനുക്കിയ ചകിരിയും ഉപയോഗിച്ച്  മൂന്നു വീതം  പാപ്പാന്മാരാണ് തേച്ചു കുളിപ്പിക്കുക. ആനമേനിയുടെ ഓരോ ഇഞ്ചും ചകിരിയും കല്ലും എത്തുന്നത് അറിയണമെന്നതിനാൽ  ഒരാനയെ  കുളിപ്പിക്കാൻ ചുരുങ്ങിയത് മൂന്നു  മണിക്കൂർ വേണം. കുളി കഴിഞ്ഞാൽ പുല്ല്, പനന്പട്ട, വാഴത്തണ്ട് തുടങ്ങിയവ  നൽകും. രാവിലെ ഏഴോടെ ചോറ് തയാറാക്കി ഓരോ ആനയുടെയും പേരെഴുതിയ  35 സ്റ്റീൽ ബക്കറ്റുകളിലേക്ക് പകർന്നുവയ്ക്കും. നന്നായി തണുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നത്തൂർ കോട്ടയുടെ വടക്കുവശത്ത് നിരയായി നിർത്തി പാപ്പാന്മാർ  ഒൗഷധക്കൂട്ട്  ഉരുളകളാക്കി ആനവായിൽ നൽകും. മദപ്പാടിലുള്ള ആനകൾക്ക്  കെട്ടുതറയിൽ മരുന്നുചോറെത്തിച്ച്  നൽകുകയും തുന്പിക്കൈയിൽ തനിയെ  വാരി തിന്നുകയുമാണ് പതിവ്. 

ആനക്കോട്ടയിലെ സുഖചികിത്സ ആരംഭിക്കുന്നത് 38 വർഷം മുൻപാണ്. പൂമുള്ളി നീലകണ്ഠൻ നന്പൂതിരിപ്പാട്, ആവണപറന്പ് മഹേശ്വരൻ നന്പൂതിരിപ്പാട്, ഡോ.കെ.സി. പണിക്കർ, ഡോ.രാധാകൃഷ്ണ കൈമൾ എന്നിവർ ഉൾപ്പെട്ട  വിദഗ്ധസമിതിയുടെ നിർദേശം അനുസരിച്ചാണ്  ചികിത്സയുടെ തുടക്കം. ആദ്യകാലങ്ങളിൽ കർക്കടകം ഒന്നിന് തുടങ്ങി 41  ദിവസമായിരുന്നു  ചികിത്സ. പിന്നീട്  ജൂലൈയിലേക്കു മാറ്റി.  


ചികിത്സയ്ക്ക് ഒൻപതു ലക്ഷം

ഇക്കൊല്ലം ആനചികിത്സയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ്  ഒൻപത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. അരി 3150 കിലോ, ചെറുപയർ 1050 കിലോ, റാഗി 1050 കിലോ, മഞ്ഞൾപ്പൊടി 105 കിലോ, ഉപ്പ് 105 കിലോ, അഷ്‌ടചൂർണം 105 കിലോ, ച്യവനപ്രാശം 262.5 കിലോ, മിനറൽ മിക്സചർ 262.5 കിലോ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള നാട്ടാനയായ നന്ദനും ആനപ്രേമികളുടെ ഹരമായ ഇന്ദ്രസെന്നും ഉൾപ്പെടെ 35 ആനകളാണ് കോട്ടയിലുള്ളത്. ഇതിൽ മൂന്ന് പിടിയാനകളും ഒന്ന്  മോഴ ആനയുമാണ്. ആയുർവേദവും അലോപ്പതിയും സമീകരിച്ച് ഓരോ ആനയുടെയും ഘടന വിലയിരുത്തിയാണ്  ചികിത്സ നൽകുന്നത്.
വേനൽക്കാലത്തെ  ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ക്ഷീണം മാറ്റുവാനും ആരോഗ്യം വീണ്ടെടുക്കാനും  ആവിഷ്കരിച്ചതാണ്  സുഖചികിത്സയെന്ന്  ദേവസ്വം ആന പരിപാലന വിദഗ്ധസമിതിയംഗം ഡോ.കെ. വിവേക് പറഞ്ഞു. പതിവ് തീറ്റകൾക്ക് പുറമെ  സമീകൃത പോഷകാഹാരം, മണിക്കൂറുകൾ നീളുന്ന  തേച്ചുകുളി, വിശ്രമം എന്നിവ അടങ്ങുന്നതാണ് സുഖ ചികിത്സ.  പ്രായം, തൂക്കം അടിസ്ഥാനത്തിൽ  തരംതിരിച്ചാണ് ഭക്ഷണക്രമം.   ചികിത്സയ്ക്കു മുൻപ് ജൂണിൽ  ആനകളുടെ രക്തം  പരിശോധിക്കുകയും തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ശാസ്ത്രീയ പരിശോധനകൾക്കുശേഷം  വിരമരുന്ന് നൽകും. ഒപ്പം ദഹന ശുദ്ധിക്കുള്ള  ആയുർവേദ മരുന്നുകളും.  ചികിത്സയ്ക്കുശേഷം  പരിശോധനകൾ ആവർത്തിക്കും.  ചികിത്സ കഴിയുന്പോൾ ആനകളിൽ  ശരീരഭാരവർധന ഉണ്ടാകുന്നതായും ധാതുലവണങ്ങളുടെ കുറവുകൾ പരിഹരിക്കപ്പെടുന്നതായും കാണാം.   ആനകളുടെ അഴകും ആയുസും  ആരോഗ്യവും  വർധിക്കുന്നു. ചികിത്സവഴി മദപ്പാട് സമയവും ക്രമീകരിക്കപ്പെടുന്നു.  ചികിത്സ പൂർത്തിയാകുന്പോൾ  തൂക്കം 200 മുതൽ 500 കിലോ വരെ കൂടും.
എഴുന്നള്ളിപ്പിൽനിന്നുള്ള വരുമാനം  ഒരു മാസത്തെ തീറ്റച്ചെലവിന് തികയില്ല. കോട്ട കാണാൻ വരുന്നവരുടെ  പ്രവേശന ഫീസ്, പാർക്കിംഗ് ഫീസ് എന്നിവയൊന്നും ചെലവിന്‍റെ അടുത്തെങ്ങും എത്തില്ല. ദേവസ്വം ബോർഡ് വൻതുകയാണ് ആനകളുടെ സംരക്ഷണത്തിന് വകയിരുത്തുന്നത്. ഓരോ ആനയ്ക്കും മൂന്നു വീതം പാപ്പാൻമാരുണ്ട്.  ഇവർക്ക് സർക്കാർ സ്കെയിലിൽ ശന്പളം, താമസ സൗകര്യം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.


അടിയന്തരാവസ്ഥയിൽ തുറന്ന കോട്ട

ഗുരുവായൂരപ്പന്‍റെ ആനകൾ  പുന്നത്തൂർ കോട്ടയിൽ വാസം തുടങ്ങിയത്  51  വർഷം മുൻപാണ്. 1975 ജൂണ്‍ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറ്റേന്ന്  ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലിക്കു ശേഷമായിരുന്നു  മൂന്നു കിലോമീറ്റർ അകലമുള്ള  പുതിയ വാസസ്ഥലത്തേക്കുള്ള  ആനകളുടെ  ഘോഷയാത്ര. ആനകളെ നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവനായിരുന്നു. വഴിയോരത്ത് ആനകളെ വരവേൽക്കാൻ ആനപ്രേമികളുടെ വൻസംഘമുണ്ടായിരുന്നു. അന്ന് പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ  കവാടത്തിൽ ആനകൾക്ക് കടക്കാൻ പാകത്തിൽ പുതിയൊരു  പാലം പണിതിരുന്നു.   ആനത്തലവൻ കേശവൻ  രണ്ടു തവണ ചവിട്ടി  പാലത്തിന്‍റെ ഉറപ്പു നോക്കിയതിനുശേഷം   ബാക്കി ആനകളും പാലം കടന്ന് കോട്ടയിലെത്തിയപ്പോൾ വെടിക്കെട്ടോടെയായിരുന്നു അതിഥികൾക്ക് നാട്ടുകാരുടെ വരവേല്പ്.  പുന്നത്തൂർ കോവിലകത്തിന്‍റെ ആസ്ഥാനമായിരുന്ന പുന്നത്തൂർ കോട്ടയിലെ 9.75 ഏക്കർ സ്ഥലം  1.60 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ ദേവസ്വം വാങ്ങുകയായിരുന്നു.  ഇപ്പോൾ 18.5 ഏക്കറിലേക്ക് ആനക്കോട്ട വളർന്നിട്ടുണ്ട്. ഗുരുവായൂരിൽ ദേവസ്വത്തിന്‍റെ വിവിഐപി ഗസ്റ്റ്ഹൗസായ ശ്രീവത്സം സ്ഥിതിചെയ്യുന്ന  സ്ഥലം സാമൂതിരി കോവിലകം ആയിരുന്നു. എട്ടുകെട്ടും മാളികയും കുളപ്പുരയും പടിപ്പുരയും തെങ്ങിൻതോട്ടവുമുള്ള   പറന്പിലാണ് മുൻപ് ദേവസ്വത്തിന്‍റെ ആനകളെ കെട്ടിയിരുന്നത്. നടയ്ക്കിരുത്തിയ ആനകളുടെ എണ്ണം  25 ആയതോടെ സ്ഥലപരിമിതിക്കു പരിഹാരമായാണ്  പുന്നത്തൂർ രാജാക്കൻമാരുടെ ആസ്ഥാനമായ  കോട്ടയും രണ്ടു ക്ഷേത്രങ്ങളും രണ്ടു കുളങ്ങളുമുള്ള ഒൻപതേ മുക്കാൽ ഏക്കർ സ്ഥലത്തേക്കുള്ള മാറ്റം. ആനകൾക്ക് കുടിക്കാനും കുളിക്കാനുമുള്ള വെള്ളം ടാങ്കർ ലോറിയിൽ എത്തിക്കും. ഇപ്പോൾ  പ്രായം കൂടിയ കരിവീരൻ  1961 ൽ നടയ്ക്കിരുത്തിയ എഴുപതുകാരൻ രാധാകൃഷ്ണനാണ്.  പ്രായക്കുറവ് 2011ൽ നടയ്ക്കിരുത്തിയ ഇരുപത്തെട്ടുകാരൻ അയ്യപ്പൻകുട്ടി.  കോട്ടയിലെ മാലിന്യം ദിവസേന കരാടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നു. കോട്ടയിലെ ആനകളുടെ എണ്ണം 67 വരെ എത്തിയ കാലമുണ്ട്.പത്തു കൊല്ലമായി ഗുരുവായൂർ അന്പലനടയിൽ  ഒരാനയെയും  നടയിരുത്തിയിട്ടില്ല. നാട്ടാന പരിപാലന നിയമം കർശനമായതോടെ ആനയെ നടയിരുത്താൻ നിയമം അനുവദിക്കുന്നില്ല.  ആനയെ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പത്തു ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച്  പ്രതീകാത്മകമായി നടയിരുത്തുകയാണ്.

Latest News

Corehub Up