തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ ഫുട്ബോൾ മത്സരത്തിനായി കൊണ്ടുവരുമെന്നു പ്രഖ്യാപനം നടത്തുകയും ഒടുവിൽ സ്പോണ്സർ പിൻവലിയുകയും ചെയ്തത സംഭവത്തിൽ 100 കോടിയിലധികം മുടക്കിയ കരാറിലെ പണത്തിന്റെ സ്രോതസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കും.
ഇത് സംബന്ധിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുന്നിലാണ്. 136 കോടി രൂപ അർജന്റൈൻ ഫുട്ബോൾ ടീമിനു കൈമാറാൻ സമാഹരിച്ചത് എവിടെനിന്നാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.
കൂടാതെ, മുൻ സർക്കാരിന്റെ കാലത്ത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സൗഹൃദമത്സരം നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഇ മെയിലിലൂടെ ചർച്ച നടത്തിയ സർക്കാർ സംവിധാനത്തിനു പുറത്തുള്ള പൊന്നാനി എംഇഎസ് കോളജിലെ പ്രഫസറായ അമീറ ഐഷാ ബീഗത്തിനെ നിയോഗിച്ചത് ആരുടെ താത്പര്യത്തിലാണെന്നതും പരിശോധിക്കും.
അബ്ദുറഹ്മാൻ കായികമന്ത്രിയായിരുന്നപ്പോൾ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഇമെയിലുകൾ ഇവർക്കും അയച്ചതായും വ്യക്തമായി.
ആദ്യഘട്ടത്തിൽ എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും മെയിലുകൾ തയാറാക്കിയിരുന്നതു താനാണെന്നും ഇവർ സമ്മതിക്കുന്നുണ്ട്. സ്പോണ്‍സറെ തെരഞ്ഞെടുത്തതിലും വലിയ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
കായികമന്ത്രിയും ചീഫ് സെക്രട്ടറിയും നൽകിയ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്പോണ്‍സറെ തെരഞ്ഞെടുത്ത്. ടെൻഡർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള ഒരു കാര്യവും നടത്താതെയായിരുന്നു സ്പോണ്‍സർഷിപ്പ് നൽകിയത്.